വാഷിങ്ടണ്‍: സിക വൈറസ് പരത്തുന്ന കൊതുകുകളുടെ വര്‍ധന തടയാന്‍ ജനിതക മാറ്റം വരുത്തിയ കൊതുകുകളെ തുറന്നുവിട്ട് പരീക്ഷണം നടത്താന്‍ സ്വകാര്യ കമ്പനിയുടെ പദ്ധതിക്ക് യു.എസ് സര്‍ക്കാറിന്‍െറ പ്രാഥമിക അനുമതി. ഓക്സിടെക് എന്ന കമ്പനിയാണ് ജനിതക മാറ്റം വരുത്തിയ ഈഡിസ് അല്‍ബൊപിക്റ്റസ് എന്നയിനം കൊതുകുകളെ വികസിപ്പിക്കുന്നത്. ഈ കൊതുകുകള്‍ സിക വൈറസ് പടര്‍ത്തുന്ന ഈഡസ് ഈജിപ്തി എന്നയിനം കൊതുകുകളുമായി ഇണചേരും. ഇങ്ങനെയുണ്ടാവുന്ന കൊതുകുകള്‍ക്ക് ആയുസ്സ് തീരെ കുറവായിരിക്കുമെന്ന് കമ്പനിയുടെ സി.ഇ.ഒ ഹാദിന്‍ പാരി പറയുന്നു. കമ്പനിയുടെ പദ്ധതിക്ക് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്.
എന്നാല്‍, ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തിയതിനുശേഷം മാത്രമേ പരീക്ഷണം നടത്താനാവൂ. നവംബറില്‍ കീ ഹാവനിലാണ് ഹിതപരിശോധന നടക്കുക.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊതുകുകളുടെ പരീക്ഷണം നടത്താന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പാരി പറഞ്ഞു.
ഗര്‍ഭിണികളാണ് സിക വൈറസിന്‍െറ ഭീഷണി ഏറ്റവുമധികം നേരിടുന്നത്. വൈറസ് ശരീരത്തില്‍ കടക്കുന്നതോടെ ജന്മനാവൈകല്യമുള്ള കുട്ടികളാണ് ജനിക്കുക. കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗം യു.എസിലെ മിയാമിയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.