സംസ്കരിച്ച ഇറച്ചി കഴിക്കുന്നത് പുകവലിക്ക് തുല്യമെന്ന് പഠനം

ന്യൂയോര്‍ക്ക്: സിഗരറ്റ്,മദ്യം എന്നി ലഹരി ഉത്പന്നങ്ങളില്‍ സാധാരണയായി കാന്‍സര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഈ മുന്നറിയിപ്പ് ഭാവിയില്‍ നാം വാങ്ങുന്ന ഭക്ഷ്യ ഉത്പന്നങ്ങളിലും വന്നാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ഭക്ഷ്യമാംസ വിപണനമേഖലയെയും അതുണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെയും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരുങ്ങുകയാണ് ലോകാരോഗ്യ സംഘടന.

സംസ്കരിച്ച ഇറച്ചി 50 ഗ്രാം ദിവസവും കഴിക്കുന്നവര്‍ക്ക് കുടലിലെ അര്‍ബുദ സാധ്യത 18% വരെ വര്‍ദ്ധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള അന്താരാഷ്ര്ട കാന്‍സര്‍ റിസര്‍ച്ച് സംഘടനയാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പഠനം നടത്തിയത്. ഇതോടെ സംസ്കരിച്ച മാംസ പദാര്‍ത്ഥങ്ങളും അവയുടെ ഉപോല്‍പ്പന്നങ്ങളും അര്‍ബുദത്തിന് കാരണമായേക്കാവുന്ന വിഭാഗത്തില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയേക്കും.



അര്‍ബുദത്തിനു കാരണമാകുന്ന സിഗരറ്റ്, ആല്‍കഹോള്‍ എന്നീ വിഭാഗത്തിലാണ് സംസ്കരിച്ച ഇറച്ചിയെയും ഉള്‍പെടുത്തുന്നത്. എന്നാല്‍, ഇറച്ചിയുടെ ഉപയോഗം കാന്‍സറിന് എത്രമാത്രം കാരണമാകും എന്ന് റിപ്പോര്‍ട്ടില്‍ സൂചന ഇല്ല. എന്നാല്‍ വല്ലപ്പോഴും ഒരു സാന്‍ഡ്വിച്ച് കഴിക്കുന്നത് പുകവലിക്കുന്ന പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവില്ളെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.



എണ്ണയില്‍ പൊരിച്ചെടുക്കുന്നവയും ചുട്ടെടുക്കുന്നതുമായ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ കാന്‍സറിനെ കൂടിയ തോതില്‍ ക്ഷണിച്ചു വരുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വ്യക്തിയില്‍ കുടല്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഇറച്ചിയുടെ ഉപഭോഗത്തിന്‍്റെ അളവിനെ ആശ്രയിച്ചിരിക്കും. വളരെ പോഷക മൂല്യമുള്ളതും  ഇരുമ്പ്, സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിവയുടെ പ്രധാന സ്രോതസ്സുമാണ് ഇറച്ചി. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത് ഒരു ദിവസം ചുവന്ന മാംസം 100 ഗ്രാം കഴിക്കുന്നത് 18% കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ്.



സംസ്കരിച്ച മാംസം കഴിക്കുന്നതിലൂടെയും ക്രമം തെറ്റിയുള്ള ഭക്ഷണരീതികളിലൂടെയുമുണ്ടാകുന്ന ക്യന്‍സര്‍ കാരണം  ഓരോ വര്‍ഷവും ഏകദേശം 34,000 പേര്‍ മരിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ലോക ജനത തങ്ങളുടെ ആഹാരക്രമത്തില്‍ ജാഗ്രത പാലിക്കണമെന്നും സംഘടന അറിയിക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.