ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; ആൾകൂട്ടാക്രമണത്തിൽ യുവ കോൺസ്റ്റബിൾ കൊല്ലപ്പെട്ടു
ജൽഗാവ്: ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവ കോൺസ്റ്റബിളിനെ ക്രൂരമായി തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലാണ് സംഭവം. മുംബൈ പൊലീസിലെ 28കാരനായ ശുഭം അഗോണിയാണ് കൊല്ലപ്പെട്ടത്. 12 പേരടങ്ങുന്ന സംഘം വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു.
ചാലിസ്ഗാവിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്വന്തം നാട്ടിലായിരുന്ന ശുഭവും ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്തിരുന്നു. മത്സരത്തിനു ശേഷം തർക്കം ഉടലെടുക്കുകയായിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചത്. ശുഭത്തിന്‍റെ സുഹൃത്തിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ മൂന്നു പേരാണ് ഇതുവരെ പിടിയിലായത്. ഇവരെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കാർ പാർക്ക് ചെയ്തതിനെ ചൊല്ലി സംഘർഷം; നാലുപേർ കൊല്ലപ്പെട്ടു
പട്ന: കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ബിഹാറിലെ ഔറംഗബാദ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ ജാർഖണ്ഡ് സ്വദേശികളാണ്. നബിനഗർ പ്രദേശത്താണ് സംഭവം നടന്നത്. കടയുടെ മുൻപിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് കടയുടമ കാർ യാത്രികരോട് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പറയുന്നു. രോഷാകുലനായ കാർ യാത്രികരിൽ ഒരാൾ തോക്കെടുത്ത് കടയുടമയെ വെടിവച്ചു കൊന്നു. ഇത്, നാട്ടുകാരെ പ്രകോപിപ്പിക്കുകയായിരുന്നു. പ്രദേശവാസികൾ കാർ യാത്രികരെ വളഞ്ഞിട്ട് ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.