താഷ്കെന്റ്: ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമ്പരപ്പിച്ച് വിദ്യാർത്ഥികൾ. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് ഏറെ മുമ്പ് മോദി എഴുതിയ കവിതകളാണ് ഉസ്ബെക്കിസ്ഥാൻ വിദ്യാർത്ഥികൾ ഹിന്ദിയിലും ഉസ്ബെക്ക് ഭാഷയിലും ആലപിക്കുകയും ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തത്. ഈ അപൂർവ സാംസ്കാരിക നിമിഷം മോദിയെ വികാരാധീനനാക്കി.
താഷ്കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസിൽ വിദ്യാർത്ഥികളുമായും അധ്യാപകരുമായും നടത്തിയ സംവാദത്തിനിടെയാണ് പരിപാടി നടന്നത്. വർഷങ്ങൾക്കുമുമ്പ് താൻ എഴുതിയ കവിതകൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചത് പഴയ ഓർമ്മകളും വികാരങ്ങളും തിരിച്ചു കൊണ്ടുവന്നുവെന്ന് മോദി പറഞ്ഞു.
“വളരെക്കാലം മുമ്പാണ് ഞാൻ ഈ കവിതകൾ എഴുതിയത്. ഇന്ന് അവ ഈ യുവ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞത് പ്രത്യേക അനുഭവമായിരുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി വിദ്യാർത്ഥികളുടെ മാതൃഭാഷയല്ലെങ്കിലും കവിതകളിലെ വികാരങ്ങൾ താൻ എഴുതിയപ്പോഴുണ്ടായ അതേ തീവ്രതയോടെ അവർ അവതരിപ്പിച്ചതായും തന്നെ കൂടുതൽ സ്പർശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അഭി തോ സൂരജ് ഉഗാ ഹൈ’, ‘നയേ ഭാരത് കേ നയേ സങ്കൽപ്’, ‘മാനവതാ കോ കഹീൻ ന ലഗ് ജായേ ദാഗ്’ എന്നീ മൂന്ന് കവിതകളാണ് വിദ്യാർത്ഥികൾ ഹിന്ദിയിലും ഉസ്ബെക്ക് ഭാഷയിലും അവതരിപ്പിച്ചത്. പരിപാടിക്ക് സദസിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
മോദിയുടെ രണ്ടുദിവസത്തെ ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിലെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നായി ഈ അവതരണം മാറി. സന്ദർശനത്തിനിടെ ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതിയായ ‘ഓലിയ് ദരാജലി ദുസ്ത്ലിക്’ പുരസ്കാരവും മോദിക്ക് സമ്മാനിച്ചു.
ബോളിവുഡ് ഗാനങ്ങളോടുള്ള ഉസ്ബെക്കിസ്ഥാന്റെ ദീർഘകാല സ്നേഹത്തിന് പിന്നാലെ, മോദിയുടെ കവിതകൾ വിദ്യാർത്ഥികൾ ഹിന്ദിയിലും സ്വന്തം ഭാഷയിലും അവതരിപ്പിച്ചത് ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ പുതിയ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.