ലഖ്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പിറന്നാൾ ആഘോഷിക്കാനായി ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയ 22കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ. പിറന്നാൾ ദിനത്തിൽ ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷം ഇയാൾ യുവതിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
23കാരനായ പ്രതി തന്റെ പിറന്നാൾ ആഘോഷിക്കുന്നതിനായാണ് 22കാരിയായ കാമുകിയെ ഫിറോസാബാദിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. പ്രതിയും യുവതിയും പ്ലസ്ടു വരെ ഒരുമിച്ച് പഠിച്ചവരായിരുന്നു. ഗുഡ്ഗാവിലെ ഒരു ക്വിക്ക് കൊമേഴ്‌സ് കമ്പനിയിൽ ജോലിക്കാരിയായ പെൺകുട്ടി നാട്ടിലേക്ക് വരുന്ന വഴിയാണ് പ്രതി തടഞ്ഞുനിർത്തി ഫിറോസാബാദിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഹോട്ടലിലെത്തിയ ശേഷം പ്രതി ലൈംഗിക ഉത്തേജക മരുന്ന് കഴിക്കുകയും തുടർന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ആദ്യത്തെ ലൈംഗികാതിക്രമത്തിന് ശേഷം വീണ്ടും യുവതിയെ ലൈംഗികമായി ആക്രമിക്കാൻ പ്രതി ശ്രമിച്ചു. യുവതി അതിനെ എതിർത്തതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതിയിൽ നിന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോണും ഉത്തേജക ഗുളികകളും പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തിന് സഹായിച്ച മറ്റൊരു 24കാരനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകൾക്ക് പുറമേ പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.