സുപ്രീം കോടതി
ന്യൂഡൽഹി: സെപ്റ്റംബർ 5ന് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിനെതിരെ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പ്രതിഷേധത്തിനിടെ അനിഷ്ട സംഭവങ്ങളുണ്ടാകുമെന്ന് ഇപ്പോൾ തന്നെ കരുതേണ്ട സാഹചര്യമില്ലെന്നും തലസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്തമാണെന്നും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിരമിച്ച ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ രാജേന്ദ്ര സിങ് സമർപ്പിച്ച ഹരജിയിൽ കേന്ദ്രസർക്കാരിനും ഡൽഹി പൊലീസിനും കോടതി നോട്ടീസ് അയച്ചു. എന്നാൽ സെപ്റ്റംബർ 5ന് മുമ്പ് കേസ് പരിഗണിക്കാൻ കോടതി തയ്യാറായില്ല. സെപ്റ്റംബർ 10ന് വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഹരജികൾക്കൊപ്പം കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
സെപ്റ്റംബർ 5ന് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന് പൊലീസ് അനുമതി തേടിയിട്ടില്ലെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ റിസാൻ അഹമ്മദ് പറഞ്ഞു. സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി നടക്കാനിരിക്കുന്നതിനാൽ അന്താരാഷ്ട്ര പ്രതിനിധികളും മാധ്യമപ്രവർത്തകരും തലസ്ഥാനത്ത് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂലൈ 20ന് സി.ജെ.പി ആഹ്വാനം ചെയ്ത സൻസദ് മാർച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. സമാനമായ സാഹചര്യം വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കരുതി കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത് ബന്ധപ്പെട്ട പൊലീസ്-ഭരണകൂട സംവിധാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് മാറ്റിവെക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. വിഷയത്തിൽ കേന്ദ്രസർക്കാരിനെയും ഡൽഹി പൊലീസിനെയും സമീപിക്കാനാണ് ഹരജിക്കാരനോട് കോടതി നിർദേശിച്ചത്.
വിദ്യാർഥികളുടെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പ് പാലിച്ചില്ലെന്നാരോപിച്ചാണ് സെപ്റ്റംബർ 5ലെ മാർച്ച് പ്രഖ്യാപിച്ചതെന്ന് സി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. ബ്രിക്സ് ഉച്ചകോടി കഴിയുന്നതുവരെ ല്യൂട്ടൻസ് ഡൽഹിയിലെ നിർദിഷ്ട പ്രതിഷേധങ്ങളും കൂട്ടായ്മകളും നിയന്ത്രിക്കുകയോ മാറ്റിവെക്കുകയോ ചെയ്യണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.