മുംബൈ: കടം പെരുപ്പിച്ച് കാണിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് തന്‍റെ ബ്രാൻഡിന്‍റെ മൂല്യം കുറച്ചെന്ന ആരോപണവുമായി നീരവ് മോദി. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് അഴിമതി നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയാണ് ബാങ്കിന്‍റെ മാനേജ്മെന്‍റിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഫെബ്രുവരി 15-16ന് കത്തയച്ചത്. ബാങ്കിന്‍റെ അമിതോത്സാഹം മൂലം കടം തിരിച്ചുപിടിക്കാനുള്ള മാർഗം പോലും അടഞ്ഞിരിക്കുകയാണെന്നാണ് കത്തിൽ ആരോപിക്കുന്നത്.
ചെറിയ തുക മാത്രമാണ് താൻ ബാങ്കിന് നൽകാനുള്ളത്. ബാങ്ക് അധികൃതർ കടം പെരുപ്പിച്ചു കാണിക്കുകയാണ്. വെറും 5,000 കോടി രൂപ മാത്രമാണ് താൻ ബാങ്കിന് നൽകാനുള്ളത് എന്നാണ് മോദിയുടെ അവകാശവാദം.
കടത്തെക്കുറിച്ചും ബാധ്യതകളെക്കുറിച്ചും മാധ്യമങ്ങളിൽ വന്ന ഇല്ലാത്ത കഥകൾ തന്‍റെ ബ്രാന്‍റിന്‍റെ മൂല്യം ഇടിയുന്നതിന് ഇടയാക്കി. ഫയർസ്റ്റാർ ഇന്‍റർനാഷണലിലും ഫയർസ്റ്റാർ ഡയമണ്ടിലും നടന്ന സെർച്ചും അടച്ചുപൂട്ടലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കടം തിരിച്ചടക്കാനുള്ള ഞങ്ങളുടെ കഴിവിനെ കുറക്കാൻ മാത്രമേ ഈ പ്രവർത്തികൾ ഉപകരിച്ചുള്ളൂ.
കടം തിരിച്ചുപിടിക്കാനുള്ള വ്യഗ്രതയിൽ താൻ ആവശ്യപ്പെട്ട സമയം തീരുന്നതിന് മുൻപ് തന്നെ നിങ്ങൾ സ്വീകരിച്ച നടപടികൾ ബ്രാൻഡിന്‍റെ വിപണിമൂല്യം ഇടിക്കുകയായിരുന്നു. കടം തിരിച്ചുപിടിക്കാനുള്ള നിങ്ങളുടെ കഴിവിനെയും ഈ നടപടിയിലൂടെ നിങ്ങൾ തന്നെ ദുർബലപ്പെടുത്തിയെന്നും മോദി കുറ്റപ്പെടുത്തുന്നു.
ബാങ്കും കമ്പനിയുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും കത്തിൽ പങ്കുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.