അയോധ്യയിലെ പള്ളി നിർമാണത്തിെൻറ ഉദ്ഘാടനത്തിന് യോഗിയെ ക്ഷണിക്കുമെന്ന് സുന്നി സെൻട്രൽ വഖഫ് ബോർഡ്

ലഖ്നോ: അയോധ്യയിലെ ധനിപുരി ഗ്രാമത്തില്‍ നിര്‍മിക്കാനൊരുങ്ങുന്ന പുതിയ പള്ളിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ക്ഷണിക്കുമെന്ന് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. പള്ളി ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം യോഗി പറഞ്ഞിരുന്നു. അതിനെതിരെ കോൺഗ്രസ്, സമാജ്വാദി പാർട്ടികളും രംഗത്തെത്തിയിരുന്നു.

'സുപ്രിം കോടതി നിര്‍ദ്ദേശമനുസരിച്ച് ഈ സ്ഥലത്ത് പള്ളി പണിയും. ഒപ്പം പൊതുജന സേവന കേന്ദ്രങ്ങളും പണിയുന്നുണ്ട്. ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, ഗവേഷണ കേന്ദ്രം എന്നിവയും പണിയാന്‍ പദ്ധതിയുണ്ട്. ഈ പൊതുജന സേവന കേന്ദ്രങ്ങളുടെ തറക്കല്ലിടലിനാണ് യോഗിയെ ക്ഷണിക്കുന്നതെന്ന്' ഇന്തോ- ഇസ്ലാമിക് ഫൗണ്ടേഷന്‍ സെക്രട്ടറി അതര്‍ ഹുസൈന്‍ വ്യക്തമാക്കി.

അയോധ്യ തര്‍ക്ക വിഷയം ഒത്തുതീര്‍പ്പാക്കി സുപ്രിം കോടതി അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മാണത്തിനായി വിട്ടുനല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പള്ളി നിര്‍മാണത്തിനായി ധനിപുരിയില്‍ അഞ്ച് ഏക്കര്‍ സ്ഥലം വഖഫ് ബോര്‍ഡിന് നല്‍കിയത്.

അയോധ്യയിലെ ക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ മുന്‍നിരയില്‍ നിന്നത് മുഖ്യമന്ത്രിയായ യോഗിയായിരുന്നു. ഈ പശ്ചാത്തലത്തിൽ പള്ളിയുടെ ചടങ്ങിലും പങ്കെടുക്കുമോയെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിൽ അവതാരകൻ യോഗിയോട് ചോദിക്കുകയായിരുന്നു. എന്നാൽ പള്ളിയുടെ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്നായിരുന്നു മറുപടി. യോഗി എന്ന നിലയിലും ഹിന്ദു എന്ന നിലയിലും പള്ളിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്കാവില്ല. അവര്‍ പള്ളി നിര്‍മാണത്തിെൻറ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കുമെന്ന് തന്നെ കരുതുന്നില്ലെന്നുമായിരുന്നു യോഗിയുടെ വിശദീകരണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.