ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാർ ത ാഴെ വീണ് നാലാം ദിനം കർണാടകയിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റു. ദിവസങ്ങൾ നീണ്ട അനിശ് ചിതത്വത്തിനും കുതിരക്കച്ചവടത്തിനും റിസോർട്ട് രാഷ്ട്രീയത്തിനും ഒാപറേഷൻ താമര ക്കുമൊടുവിലാണ് കർണാടകയുടെ 25ാം മുഖ്യമന്ത്രിയായി 76കാരനായ ബി.എസ്. യെദിയൂരപ്പ എത്തുന്നത്. വെള്ളിയാഴ്ച വൈകീട്ട് 6.30ന് രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ വാജുഭായ് വാല യെദിയൂരപ്പക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വെള്ളിയാഴ്ച യെദിയൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭൂരിപക്ഷം തെളിയിക്കുന്നതിനായി ഒരാഴ്ചത്തെ സമയം ഗവർണർ അനുവദിച്ചു. തിങ്കളാഴ്ച യെദിയൂരപ്പ വിശ്വാസ വോട്ടെടുപ്പ് തേടും. വിമത എം.എൽ.എമാർ നൽകിയ ഉറപ്പിന്മേലാണ് യെദിയൂരപ്പ അധികാരമേറ്റത്. വിശ്വാസ വോട്ടെടുപ്പിനുശേഷമായിരിക്കും മന്ത്രിസഭ വികസനം.
നിലവിലെ 15ാം നിയമസഭയിൽ ഇടവേളക്കുശേഷം വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പക്കിത് നാലാം ഊഴമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി 2018 മേയ് 17ന് സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ, ഭൂരിപക്ഷം തെളിയിക്കാനാകാതെ രണ്ടുദിവസത്തിനകം രാജിവെക്കുകയായിരുന്നു. പിന്നീട് കുമാരസ്വാമി മുഖ്യമന്ത്രിയായെങ്കിലും വിമത നീക്കത്തിൽ കുടുങ്ങി കഴിഞ്ഞദിവസം അദ്ദേഹവും പടിയിറങ്ങി. ഇതിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിെൻറ അനുമതിയോടെ വെള്ളിയാഴ്ച രാവിലെ ഗവർണറെ കണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്.
നിയമസഭയിൽ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച് എച്ച്.ഡി. കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ ജെ.ഡി.എസ്-കോൺഗ്രസ് നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു. രാജി നൽകിയ വിമത കോൺഗ്രസ് എം.എൽ.എ റോഷൻ ബെയ്ഗ്, മുതിർന്ന ബി.ജെ.പി നേതാവ് എസ്.എം. കൃഷ്ണ, കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ തുടങ്ങിയവർ ചടങ്ങിനെത്തി. ഭൂരിപക്ഷം തെളിയിക്കാമെന്ന യെദിയൂരപ്പയുടെ ഉത്തരവാദിത്തത്തിലാണ് ബി.ജെ.പി ദേശീയ അധ്യഷൻ അമിത് ഷാ അനുമതി നൽകിയത്. തിങ്കളാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പിൽനിന്നും വിമതർ വിട്ടുനിൽക്കുന്നതോടെ അപ്പോഴത്തെ സഭയിലെ അംഗബലം അനുസരിച്ചുള്ള കേവലഭൂരിപക്ഷം നേടി ബി.ജെ.പിക്ക് അധികാരം ഉറപ്പിക്കാനാകും. മൂന്നുപേരെ അയോഗ്യരാക്കിയതോടെ സഭയുടെ അംഗബലം 222 (േനാമിനേറ്റഡ് ഉൾപ്പെടെ) ആയി കുറഞ്ഞു. എന്നാൽ, അയോഗ്യരാക്കപ്പെട്ട മൂന്നുപേരും സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.