‘നരേന്ദ്ര ഭായ്, നിങ്ങള്‍ ഇന്ത്യയിലെ ജനങ്ങളെ വഞ്ചിച്ചു’ –മോദിക്ക് പഴയ മനസാക്ഷി സൂക്ഷിപ്പുകാരന്‍െറ കത്ത്

അഹ്മദാബാദ്: നോട്ടുനിരോധനത്തിന്‍െറ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി ഗുജറാത്തില്‍നിന്നുള്ള മുന്‍ ബി.ജെ.പി എം.എല്‍.എയും മോദിയുടെ അടുത്തയാളുമായിരുന്ന യതിന്‍ ഓജയുടെ തുറന്ന കത്ത്. നോട്ടുനിരോധനം കോര്‍പറേറ്റുകളെ മുന്‍കൂട്ടി അറിയിച്ച് നിങ്ങള്‍ ഇന്ത്യയിലെ ജനങ്ങളെ വഞ്ചിച്ചതായി മോദിയെ അഭിസംബോധന ചെയ്തുള്ള കത്തില്‍ പറയുന്നു. ഈമാസം 15ന് പുറത്തിറങ്ങിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കത്തിലെ പ്രസക്ത ഭാഗങ്ങള്‍: ‘പ്രിയ നരേന്ദ്ര ഭായ്, താങ്കള്‍ക്ക് സൗഖ്യമെന്ന് കരുതുന്നു. നവംബര്‍ എട്ടിന് 500, 1000 കറന്‍സികള്‍ അസാധുവാക്കി താങ്കള്‍ നടത്തിയ ധീരവും ചരിത്രപരവുമായ പ്രഖ്യാപനം കേട്ടപ്പോള്‍ എന്‍െറ ഉള്ളില്‍ താങ്കളോട് വലിയ ആദരവ് തോന്നി. നിര്‍ഭാഗ്യവശാല്‍ എന്‍െറ സന്തോഷം അധികസമയം നീണ്ടുനിന്നില്ല. ഒമ്പതിന് രാവിലെ എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു സ്ത്രീ നല്‍കിയ വിവരപ്രകാരം തലേ ദിവസം (നവംബര്‍ എട്ടിന്) ഉച്ചക്ക് 12 മണിയോട് കൂടി അഹ്മദാബാദിലെ ഒരു വന്‍വ്യവസായിയുടെ ഭാര്യ നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയില്‍ വരുകയും മുന്‍കൂട്ടി ഓര്‍ഡര്‍ കൊടുത്ത പ്രകാരം 20 കോടി രൂപയുടെ സ്വര്‍ണം പണം കൊടുത്ത് വാങ്ങി കൊണ്ടുപോവുകയും ചെയ്തു. നേരത്തെ തന്നെ പറഞ്ഞുറപ്പിച്ചത് പ്രകാരമായതുകൊണ്ട് സ്വര്‍ണം കൈമാറാനും പണം നല്‍കാനും രണ്ടു മിനിറ്റേ വേണ്ടി വന്നുള്ളൂ.

താങ്കളുടെ ഏറ്റവും അടുത്ത കൂട്ടത്തില്‍ കുറെക്കാലം പ്രവര്‍ത്തിച്ച ഒരാള്‍ എന്ന നിലയില്‍ ആ നിമിഷംതന്നെ ഒരു കാര്യം ഞാന്‍ മനസ്സിലാക്കി. കള്ളപ്പണത്തിന്‍െറ അമ്പതു ശതമാനവും കൈയാളുന്ന നിങ്ങളുടെ സുഹൃത്തുക്കളായ വ്യവസായികള്‍ക്ക് ഈ വിവരം താങ്കള്‍ ചോര്‍ത്തി നല്‍കിയിരുന്നു.  ഈ തീരുമാനത്തിലൂടെ താങ്കള്‍ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കുകയാണ് ചെയ്തത്.
 
വ്യക്തമായ തെളിവോടെ എന്‍െറ കൈയിലുള്ള വിഡിയോ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. നവംബര്‍ എട്ടു തൊട്ട് ഇന്നുവരെ അമിത്ഷാക്ക് ഏറ്റവും വേണ്ടപ്പെട്ടവരും അടുപ്പക്കാരുമായ ആളുകള്‍ എക്സ്ചേഞ്ച് ബിസിനസില്‍ ഏര്‍പ്പെട്ടുവരുകയാണ്. 37 ശതമാനം ആണ് ഇവര്‍ ഈടാക്കുന്ന കമീഷന്‍. ഒരു കോടിയില്‍ കുറയാത്ത സംഖ്യയുമായി ഇവരുടെ ഓഫിസില്‍ പോയാല്‍ ജോലിക്കാര്‍ പണം എണ്ണി ബോധ്യമായ ശേഷം 63 ലക്ഷം രൂപയുടെ നിരോധിക്കാത്ത നോട്ടുകള്‍ അടങ്ങിയ ബാഗ് അപ്പോള്‍ തന്നെ കൈമാറുന്നു.

എനിക്ക് ആ വിഡിയോ പെട്ടെന്ന് തന്നെ പുറത്തുവിടാമായിരുന്നു. പക്ഷേ, താങ്കളെ എനിക്ക് നന്നായി അറിയാവുന്നതുകൊണ്ട്, അമിത് ഷാക്ക് അടുപ്പമുള്ള കുറ്റവാളികള്‍ക്ക് പകരം ക്യൂവില്‍ നിന്നവരെ ശിക്ഷിച്ച് താങ്കള്‍ മുഖം രക്ഷിക്കും എന്ന് ഉറപ്പുള്ളതുകൊണ്ട് ഞാന്‍ അത് അറിയപ്പെടുന്ന രണ്ടു മൂന്നു സീനിയര്‍ പത്രപ്രവര്‍ത്തകര്‍ക്ക് കാണിച്ചു കൊടുക്കും. അവര്‍ ആരൊക്കെയെന്ന് താങ്കളെ ഞാന്‍ അറിയിക്കുകയും ചെയ്യാം.

Tags:    
News Summary - yatin oza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.