ന്യൂഡൽഹി: തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ജെ.കെ.എൽ.എഫ് നേതാവ് യാസീൻ മാലിക്കിനെ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരാക്കിയത് കോടതിയിൽ അമ്പരപ്പ് സൃഷ്ടിച്ചു. മാലിക്കിനെ കണ്ട് ആശ്ചര്യം പ്രകടിപ്പിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത അപകടകാരികളായ കുറ്റവാളികളെ കേസ് നേരിട്ട് വാദിക്കാൻ അനുവദിക്കുന്നത് സംബന്ധിച്ച് നടപടിക്രമങ്ങളുണ്ടെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. എന്നാൽ, നേരിട്ട് വാദിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കോടതി പറഞ്ഞു.
1989ൽ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മകൾ റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോയ കേസിൽ മാലിക്കിനെ കോടതിയിൽ നേരിട്ട് ഹാജരാകാൻ അനുവദിച്ച് 2022ലെ ജമ്മുവിലെ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ സി.ബി.ഐ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ബെഞ്ച്.
തന്റെ കേസ് വാദിക്കാൻ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാലിക് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്തെഴുതി.
ജൂലൈ 18ന് അസിസ്റ്റന്റ് രജിസ്ട്രാർ അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിച്ച് സുപ്രീംകോടതി ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് പറഞ്ഞു. തിഹാർ ജയിൽ അധികൃതർ, നേരിട്ട് ഹാജരാനുള്ള ഉത്തരവാണെന്ന് തെറ്റിദ്ധരിച്ച് മാലിക്കിനെ കൊണ്ടുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.