വനിതാ സംവരണത്തിന് കേന്ദ്രത്തിന്‍റെ പുതിയ നിർദേശം; ലോക്സഭാ സീറ്റുകൾ 816 ആയി ഉയരും

ന്യൂഡൽഹി : വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിൽ നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ. മണ്ഡല പുനർനിർണ്ണയത്തിനായുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കി, 2011-ലെ സെൻസസ് അടിസ്ഥാനമാക്കി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് സംവരണം നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ആഭ്യന്തരമന്ത്രി അമിത് ഷാ അഞ്ച് രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഈ വിപ്ലവകരമായ നിർദ്ദേശം മുന്നോട്ടുവെച്ചത്.

ഓരോ സംസ്ഥാനത്തെയും സീറ്റുകളിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് ലക്ഷ്യമിടുന്നത്. ആകെ സീറ്റുകളുടെ മൂന്നിലൊന്ന് സംവരണം ചെയ്യും.നിർദേശം നടപ്പിലായാൽ നിലവിലെ ലോക്സഭാ സീറ്റുകൾ 543-ൽ നിന്ന് 816 ആയി ഉയരും. ഇതിലെ 273 സീറ്റുകളാണ് വനിതാ സംവരണ മണ്ഡലങ്ങളാവുക.

നിർദ്ദേശം നടപ്പിലായാൽ കേരളത്തിലെ ലോക്സഭാ സീറ്റുകൾ 20-ൽ നിന്ന് 30 ആയി ഉയരും. നിയമസഭാ സീറ്റുകളുടെ എണ്ണം 140-ൽ നിന്ന് 210 ആയും വർദ്ധിക്കും. നേരത്തെ പാസാക്കിയ 'നാരീശക്തി വന്ദൻ' നിയമപ്രകാരം 2026-ലെ സെൻസസിന് ശേഷമേ സംവരണം നടപ്പാകൂ എന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഈ കാലതാമസം ഒഴിവാക്കാൻ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. ശിവസേന (ഉദ്ധവ് വിഭാഗം), എൻ.സി.പി (ശരദ് പവാർ വിഭാഗം), ബി.ജെ.ഡി തുടങ്ങിയ പാർട്ടികളുമായാണ് അമിത് ഷാ പ്രാഥമിക ചർച്ച നടത്തിയത്. അതേസമയം, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികളെ ഈ ചർച്ചയിലേക്ക് ക്ഷണിച്ചിരുന്നില്ല. രാഷ്ട്രീയ പാർട്ടികൾ ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ, ബിൽ പാസാക്കുന്നതിനായി നിലവിലെ പാർലമെന്റ് സമ്മേളനം ഒരാഴ്ച കൂടി നീട്ടാൻ സർക്കാർ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Women's Quota Shortcut: Lok Sabha Seats to Hit 816; Kerala to get 30 MPs?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.