ന്യൂഡൽഹി : വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിൽ നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ. മണ്ഡല പുനർനിർണ്ണയത്തിനായുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കി, 2011-ലെ സെൻസസ് അടിസ്ഥാനമാക്കി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് സംവരണം നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ആഭ്യന്തരമന്ത്രി അമിത് ഷാ അഞ്ച് രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഈ വിപ്ലവകരമായ നിർദ്ദേശം മുന്നോട്ടുവെച്ചത്.
ഓരോ സംസ്ഥാനത്തെയും സീറ്റുകളിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് ലക്ഷ്യമിടുന്നത്. ആകെ സീറ്റുകളുടെ മൂന്നിലൊന്ന് സംവരണം ചെയ്യും.നിർദേശം നടപ്പിലായാൽ നിലവിലെ ലോക്സഭാ സീറ്റുകൾ 543-ൽ നിന്ന് 816 ആയി ഉയരും. ഇതിലെ 273 സീറ്റുകളാണ് വനിതാ സംവരണ മണ്ഡലങ്ങളാവുക.
നിർദ്ദേശം നടപ്പിലായാൽ കേരളത്തിലെ ലോക്സഭാ സീറ്റുകൾ 20-ൽ നിന്ന് 30 ആയി ഉയരും. നിയമസഭാ സീറ്റുകളുടെ എണ്ണം 140-ൽ നിന്ന് 210 ആയും വർദ്ധിക്കും. നേരത്തെ പാസാക്കിയ 'നാരീശക്തി വന്ദൻ' നിയമപ്രകാരം 2026-ലെ സെൻസസിന് ശേഷമേ സംവരണം നടപ്പാകൂ എന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഈ കാലതാമസം ഒഴിവാക്കാൻ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. ശിവസേന (ഉദ്ധവ് വിഭാഗം), എൻ.സി.പി (ശരദ് പവാർ വിഭാഗം), ബി.ജെ.ഡി തുടങ്ങിയ പാർട്ടികളുമായാണ് അമിത് ഷാ പ്രാഥമിക ചർച്ച നടത്തിയത്. അതേസമയം, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികളെ ഈ ചർച്ചയിലേക്ക് ക്ഷണിച്ചിരുന്നില്ല. രാഷ്ട്രീയ പാർട്ടികൾ ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ, ബിൽ പാസാക്കുന്നതിനായി നിലവിലെ പാർലമെന്റ് സമ്മേളനം ഒരാഴ്ച കൂടി നീട്ടാൻ സർക്കാർ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.