ന്യൂഡൽഹി: ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിശാലമായ സമീപനത്തിന്റെ ഭാഗമായി, വെനിസ്വേലയിൽ നിന്നുള്ളതുൾപ്പെടെ പുതിയ അസംസ്കൃത എണ്ണ വിതരണ ഓപ്ഷനുകളുടെ വാണിജ്യ സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയുടെ ദീർഘകാല ഊർജ ആവശ്യങ്ങളും വാണിജ്യപരമായ പരിഗണനകളും കണക്കിലെടുത്താണ് ഊർജ ഇറക്കുമതി സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതെന്ന് വിദേശ കാര്യ മന്ത്രാലയം വക്താവ് റൺദീർ ജയ്സ്വാൾ പറഞ്ഞു.
വ്യാപാരത്തിലും നിക്ഷേപത്തിലും ഇന്ത്യയുമായി ഊർജ മേഖലയിൽ വെനിസ്വേലയുമായി ഇന്ത്യക്ക് ദീർഘകാലബന്ധമുണ്ടെന്നും 2019–20 സാമ്പത്തിക വർഷം വരെ ഇന്ത്യയുടെ പ്രധാന അസംസ്കൃത എണ്ണ വിതരണക്കാരിൽ ഒരാളായിരുന്നു വെനിസ്വേലയെന്നും അന്താരാഷ്ട്ര ഉപരോധങ്ങളെത്തുടർന്ന് ഇറക്കുമതി നിർത്തലാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2023–24 സാമ്പത്തിക വർഷത്തിൽ ഇറക്കുമതി പുനരാരംഭിച്ചെങ്കിലും ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തിയതിനെത്തുടർന്ന് വീണ്ടും നിർത്തിവെക്കുകയായിരുന്നു. ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ വെനിസ്വേലയുടെ ദേശീയ എണ്ണക്കമ്പനിയായ പി.ഡി.വി.എസ്.എയുമായി പങ്കാളിത്തം നിലനിർത്തുന്നുണ്ടെന്നും 2008 മുതൽ രാജ്യത്ത് സാന്നിധ്യമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏത് പുതിയ ക്രൂഡ് ഓയിൽ വിതരണ ശൃംഖലയുടെ സാധ്യത വിലയിരുത്താനും തങ്ങൾ തയാറാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് റൺദീർ ജയ്സ്വാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.