സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വൈകിയത് എന്തുകൊണ്ട്?

ന്യൂഡൽഹി: ഹാഥറസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ എത്താൻ വൈകിയത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ.

ജാമ്യം നിഷേധിച്ച അലഹബാദ് ഹൈകോടതി ലഖ്നോ ബെഞ്ചിന്റെ ഉത്തരവും ജയിൽ സൂപ്രണ്ടിന്റെ കസ്റ്റഡി സർട്ടിഫിക്കറ്റും കിട്ടാൻ വൈകിയതാണ് കാരണമെന്ന് കാപ്പന്റെ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ ബോധിപ്പിച്ചു. തുടർന്ന് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഹാരിസ് ബീരാന്റെ ആവശ്യം അംഗീകരിച്ച് ഹരജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അറിയിച്ചു.

വെള്ളിയാഴ്ച വിരമിക്കാനിരിക്കേയാണ് കാപ്പന്റെ ജാമ്യാപേക്ഷ വൈകിയത് എന്ത് കൊണ്ടാണെന്ന ചോദ്യം ചീഫ് ജസ്റ്റിസ് എൻ.വി രമണ ഉന്നയിച്ചത്. സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സമർപ്പിച്ച കാര്യം ബുധനാഴ്ച രാവിലെ ഹാരിസ് ബീരാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് എന്താണിത്രയും വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത്.

അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് 20 ദിവസം മുമ്പാണ് ജാമ്യാപേക്ഷ തള്ളി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹാരിസ് ബീരാൻ മറുപടി നൽകി. ഉത്തരവ് കിട്ടാൻ വൈകുകയും ചെയ്തു. അതിന് ശേഷം കസ്റ്റഡി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ജയിൽ സൂപ്രണ്ടിനെ സമീപിച്ചെങ്കിലും അത് തരാൻ വൈകിയെന്നും അതുകൊണ്ടാണ് വരാൻ താമസിച്ചതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

തുടർന്ന് വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയായിരുന്നു. ഹാഥറസിൽ കാപ്പന് പണിയൊന്നുമില്ലായിരുന്നുവെന്ന് പറഞ്ഞാണ് അലഹബാദ് ഹൈകോടതി ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ, ഹാഥറസിലെ ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകനെന്ന നിലയിൽ തന്റെ ഔദ്യോഗിക നിർവഹണത്തിന്റെ ഭാഗമായി പോകുകയായിരുന്നു സിദ്ദീഖ് കാപ്പനെന്ന് അഡ്വ. പല്ലവി പ്രതാപ് മുഖേന സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചിരുന്നു.

വഴിമധ്യേ അറസ്റ്റ് ചെയ്ത് കെട്ടിമച്ച കുറ്റങ്ങൾ ചുമത്തിയതുമൂലം രണ്ടു വർഷമായി ജയിലിൽ കഴിയുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. സിദ്ദീഖ് കാപ്പന്റെ കേസുമായി കേരള പത്രപ്രവർത്തക യൂനിയൻ നേരിട്ട് സുപ്രീംകോടതിയിൽ എത്തിയത് ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷയുമായി പ്രതിതന്നെ കീഴ്കോടതിയിൽ പോകണമെന്ന് നേരത്തെ പരമോന്നത കോടതി ആവശ്യപ്പെട്ടത്.

Tags:    
News Summary - Why was Siddique Kappan's bail application delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.