മുസ്‍ലിം കുട്ടികൾക്ക് പ്രവേശനം: മെഡിക്കൽ കോളജിന്റെ അംഗീകാരം റദ്ദാക്കിയതിനെതിരെ പ്രതിഷേധം
ന്യൂഡൽഹി: നീറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ 85 ശതമാനം സീറ്റിലും മുസ്‍ലിം വിദ്യാർഥികൾ പ്രവേശനം നേടിയതിനെതിരെ ഹിന്ദുത്വ തീവ്രവാദ സംഘടനകൾ രംഗത്തുവന്നതിന് പിന്നാലെ ജമ്മു-കശ്മീർ കത്രയിലെ ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളജിന് നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) അനുമതി നിഷേധിച്ചത് രാഷ്ട്രീയ സമ്മർദംകൊണ്ടു തന്നെയാണെന്ന് അധ്യാപകരും വിദ്യാർഥികളും. കോളജിലെ 50 സീറ്റുകളില്‍ നീറ്റ് സ്കോർ അടിസ്ഥാനത്തിൽ 42 മുസ്‌ലിം വിദ്യാര്‍ഥികൾ പ്രവേശനം നേടിയതിൽ ഹിന്ദുത്വ സംഘടനകളും ബി.ജെ.പിയും പ്രതിഷേധിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് എൻ.എം.സിയുടെ മെഡിക്കൽ അസസ്‌മെന്റ് ആൻഡ് റേറ്റിങ് ബോർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജനുവരി രണ്ടിന് മിന്നൽ പരിശോധന നടത്തുകയും അക്കാദമിക്, അധ്യാപന, അടിസ്ഥാന സൗകര്യങ്ങളിൽ വീഴ്‌ചകളുണ്ടെന്ന് കാരണം കാട്ടി അനുമതി റദ്ദാക്കുകയുംചെയ്തത്. വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ മെഡിക്കൽ ബാച്ച് ആണിത്.
കശ്മീരിൽനിന്നുള്ള 42 മുസ്‍ലിം വിദ്യാർഥികൾ, ഏഴ് ഹിന്ദു, ഒരു സിഖ് വിദ്യാർഥി എന്നിവരാണ് പ്രവേശനം നേടിയിരുന്നത്. കോളജിന്റെ അനുമതി റദ്ദാക്കിയെങ്കിലും വിദ്യാർഥികളുടെ പ്രവേശനം നഷ്ടപ്പെടില്ല. ഇവർക്ക് മറ്റ് മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.