രാജ്യത്തെ തുറന്ന ജയിലുകൾക്ക് സുപ്രീംകോടതി മാർഗനിർദേശം; അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കും

ന്യൂഡൽഹി: രാജ്യത്തെ തുറന്ന ജയിലുകൾ വിപുലീകരിക്കാനും നിലവിലുള്ള സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സമഗ്ര നിർദേശങ്ങളുമായി സുപ്രീംകോടതി. മെച്ചപ്പെടുത്തലിനും പുനരധിവാസത്തിനുമുള്ള അർഥവത്തായ സ്ഥാപനങ്ങളായി വേണം അവ പ്രവർത്തിക്കാനെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.

ജയിലുകളിൽ അന്തേവാസികളുടെ എണ്ണം പരിധി കവിയുന്നതും, തുറന്ന ജയിലുകളുടെ പ്രവർത്തനവും സംബന്ധിച്ച് പൊതു താൽപര്യ ഹരജിയിലാണ് കോടതിയുടെ നടപടി. ഭരണഘടനയുടെ 14, 15, 21 വകുപ്പുകൾക്ക് കീഴിൽ പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്താനും ജയിൽ ഭരണത്തിൽ നടപ്പാക്കാനുമാണ് ഈ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.

തുല്യതയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉറപ്പ് നൽകുന്നതാണ് ഈ ഭരണഘടനാ വകുപ്പുകൾ. അത് രാജ്യത്തെ എല്ലാ ജയിലുകളിലും നടപ്പാക്കണം.

തുറന്ന ജയിലുകൾ നിലവിൽ ഇല്ലാത്ത സംസ്ഥാനങ്ങൾ അവയുടെ ആവശ്യകതയും മറ്റു കാര്യങ്ങളും വിശകലനംചെയ്യാൻ ഗോവയും ഹരിയാനയും ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെട്ടു. കേന്ദ്രഭരണ പ്രദേശങ്ങളുടെ കാര്യത്തിൽ ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനാണ്. യോഗ്യതാ മാനദണ്ഡം നിറവേറ്റുന്ന തടവുകാരെ അയൽ സംസ്ഥാനങ്ങളിലെ ജയിലുകളിലേക്ക് മാറ്റുന്നതിനുള്ള സംവിധാനം ഒരുക്കുന്ന കാര്യം പരിഗണിക്കുകയും ചെയ്യണം.

അടഞ്ഞ ജയിലുകളെ അപേക്ഷിച്ച് തുറന്ന ജയിലുകളിൽ ചെലവിടുന്ന തുകയുടെ തോതും കോടതി പരാമർശിച്ചു. രാജസ്ഥാനിൽ സാധാരണ ജയിലിൽ ഒരു തടവുകാരന് പ്രതിമാസം 3000 രൂപ ചെലവിടുമ്പോൾ, തുറന്ന ജയിലിൽ അത് വെറും 50 രൂപയാണ്. സ്ത്രീ തടവുകാർക്ക് കൂടുതൽ സൗകര്യം ഒരുക്കാൻ നിലവിലുള്ള തുറന്ന ജയിലുകളുടെയും തുറന്ന ബാരക്കുകളുടെയും ഘടന പുതുക്കി ക്രമീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രത്യേകം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നിർദിഷ്‍ട യോഗ്യത നിറവേറ്റുന്ന സ്ത്രീ തടവുകാരെ യഥാസമയം കണ്ടെത്തി മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള പ്രോട്ടോകോൾ ഒരു മാസത്തിനകം തയാറാക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Supreme Court of India Sets Guidelines for Open Prisons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.