അലഹബാദ്: ബി.എസ്.പി നേതാവ് രാജേഷ് യാദവിനെ (40) അലഹബാദ് യൂനിവേഴ്സിറ്റി ഹോസ്റ്റലിന് പുറത്ത് വെടിവെച്ചു കൊന്നു. ഇതേതുടർന്നുണ്ടായ സംഘർഷത്തിനിടെ, രോഷാകുലരായ അനുയായികൾ ബസുകൾ കത്തിച്ചു. സുഹൃത്ത് ഡോ. മുകുൾ സിങ്ങിനൊപ്പം ചൊവ്വാഴ്ച പുലർച്ചക്ക് അലഹബാദ് യൂനിവേഴ്സിറ്റിയുടെ താരാചന്ദ് ഹോസ്റ്റലിൽ എത്തിയ രാജേഷ് യാദവ് ചിലരുമായി സംസാരിക്കുന്നതിനിടെ വെടിവെക്കുകയായിരുന്നു.
പുലർച്ചക്ക് 2.30നാണ് സംഭവം. ഹോസ്റ്റലിന് പുറത്തുവെച്ച് യാദവും ചിലരുമായി തർക്കമുണ്ടായെന്നും തർക്കം രൂക്ഷമായപ്പോൾ അദ്ദേഹത്തിനുനേരെ വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. വയറിനാണ് വെടികൊണ്ടതെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് വിനീത് ജയ്സ്വാൽ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചശേഷമാണ് മരിച്ചത്. ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ മുകുൾ സിങ്ങിനെയും പ്രതിയായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ബദോഹിയിലെ ദുഗുന ഗ്രാമവാസിയായ യാദവ്, 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഗ്യാൻപുരിൽ ബി.എസ്.പി സ്ഥാനാർഥിയായിരുന്നു. സംഭവത്തെ തുടർന്ന് രോഷാകുലരായ ബി.എസ്.പി പ്രവർത്തകർ ഇന്ത്യൻ പ്രസ് ചൗക്കിൽ തടിച്ചുകൂടുകയും രണ്ടു ബസുകൾ കത്തിക്കുകയും ചെയ്തു. ആശുപത്രി ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. വെടിയുണ്ട സൂക്ഷിക്കുന്ന ഒഴിഞ്ഞ പെട്ടി യാദവിെൻറ വാഹനത്തിൽനിന്ന് കണ്ടെടുത്തതായി അലഹബാദ് പൊലീസ് സൂപ്രണ്ട് സിദ്ധാർഥ് ശങ്കർ മീണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.