ചെന്നൈ: രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനില്ലാതിരുന്നിട്ടും താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും. വിജയ് രൂപം നൽകിയ തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടി സ്റ്റാലിനെയും എ.ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. ഇതിനകം 118 സീറ്റുകളിൽ ലീഡ് പിടിച്ച വിജയ്ക്ക് ഒറ്റക്ക് സംസ്ഥാനം ഭരിക്കാനാകുമെന്നാണ് സൂചന.
234 സീറ്റുകളുള്ള സംസ്ഥാനത്ത് എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കാനായിരുന്നു താരത്തിന്റെ തീരുമാനം. അക്ഷരാർഥത്തിൽ സ്റ്റാലിൻ വാഴുമെന്നും വിജയ് പ്രഭാവം ഏശിയില്ലെന്നും തോന്നിച്ചിടത്ത് ആദ്യ ഫല സൂചനകൾ മുതൽ വിജയ് മുന്നിൽ കയറിയതോടെ വരാനിരിക്കുന്ന വിപ്ലവത്തിന്റെ ആദ്യ ചിത്രമായി അത്.
2024 ഫെബ്രുവരി രണ്ടിനാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ് തന്റെ ടി.വി.കെ പാർട്ടിയുണ്ടാക്കുന്നത്. അതേ വർഷം സെപ്റ്റംബർ എട്ടിന് പാർട്ടി തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്തു.
മുമ്പ് എം.ജി രാമചന്ദ്രൻ തമിഴകം പിടിച്ചെടുത്ത പോലെയാകും തന്റെ വരവെന്ന വിജയിന്റെ പ്രഖ്യാപനം തുടക്കത്തിൽ ആരും മുഖവിലക്കെടുത്തിരുന്നില്ല. അതിനിടെ, പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ കൊല്ലപ്പെടുക കൂടി ചെയ്തത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന ആധിയും പരന്നു.
ഇതെല്ലാം മറികടന്നാണ് ടി.വി.കെയും വിജയിയും സംസ്ഥാനം ഭരിക്കാനൊരുങ്ങുന്നത്.
ബി.ജെ.പിയുമായി പാർട്ടി സഖ്യം ചേരുമെന്ന് നേരത്തെ സൂചനകൾ വന്നിരുന്നെങ്കിലും ആരുമായും കൂട്ടിനില്ലെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പെടുത്ത തീരുമാനം.
നിലവിൽ 106 ഇടത്ത് ടി.വി.കെ ലീഡ് ചെയ്യുമ്പോൾ എ.ഡി.എം.കെ 78 ഇടത്തും ഡി.എം.കെ 48 സീറ്റുകളിലുംമുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.