ന്യൂഡൽഹി: വാക്സിനേഷൻ എടുക്കാൻ ആരെയും നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി. കോവിഡ് വാക്സിൻ പോളിസിയെക്കുറിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച നിർണായക വിധിന്യായത്തിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. നിയമപ്രകരം ശരീരത്തിന്റെ അവകാശം സംരക്ഷിക്കപ്പെടേണ്ടതിനാൽ വാക്സിനേഷൻ ചെയ്യാൻ ആരെയും നിർബന്ധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ സമൂഹത്തിന്റെ ആരോഗ്യം മുൻനിർത്തി വ്യക്തികളുടെ അവകാശങ്ങളിൽ ചില പരിമിതികൾ ഏർപ്പെടുത്തണമന്നും കോടതി പറഞ്ഞു.
നിലവിലെ വാക്‌സിന്‍ നയം യുക്തിരഹിതമാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാ അധികാരികളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പൊതുതാത്പര്യം കണക്കിലെടുത്ത് വാക്സിന്‍ എടുക്കാത്തവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് ഏകപക്ഷീയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ വാക്‌സിന്‍ നയം യുക്തി രഹിതമാണെന്ന് പറയാന്‍ കഴിയില്ലെന്നും വാക്സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.
വ്യക്തികളുടെ സ്വകാര്യതക്ക് വിധേയമായി വാക്സിൻ ട്രയൽ ഡാറ്റ വേർതിരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനകം നടത്തിയിട്ടുള്ളതും തുടർന്ന് നടത്തേണ്ടതുമായ എല്ലാ ഡാറ്റയും കൂടുതൽ കാലതാമസം കൂടാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
വാക്സിനുകൾ നിർബന്ധമാക്കുന്നതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് ജഡ്ജിമാരായ എൽ.എൻ റാവു, ബി.ആർ ഗവായ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ആനുകൂല്യങ്ങളോ സേവനങ്ങളോ ലഭിക്കുന്നതിന് വാക്സിനേഷൻ ഒരു വ്യവസ്ഥയാക്കുന്നത് പൗരന്മാരുടെ അവകാശങ്ങളുടെ ലംഘനമാണെന്നും അതിനാൽ ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.