രാംപൂർ: വീട് പൊളിക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 50കാരൻ രണ്ട് കുട്ടികളോടൊപ്പം വിഷം കഴിച്ചു. ഉത്തർപ്രദേശ് രാംപൂർ ജില്ലയിലെ ഷാദി കി മദായൻ ഗ്രാമവാസിയായ മുഹമ്മദ് സലീമും മകളും മരിച്ചു, മകൻ രക്ഷപ്പെട്ടു. വിഷം കഴിച്ച സലീമിനെയും മക്കളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
ടയർ റിപ്പയർ ഷോപ്പ് ജീവനക്കാരനായ സലീം 2016ലാണ് 1,90,000 രൂപക്ക് സ്ഥലം വാങ്ങി വീട് നിർമിച്ചത്. വെള്ളം വറ്റിയ കുളത്തിന്റെ ഭാഗമായിരുന്നു ഭൂമി. സലീമിനെ കൂടാതെ 20 പേർ കൂടി റവന്യൂ വകുപ്പ് പാട്ടത്തിന് നൽകിയ സ്ഥലം വാങ്ങിയിരുന്നു.
ഗ്രാമസമാജത്തിന്റെ ഭൂമിയിലാണ് വീട് നിർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി 2021ൽ സലീമിനും മറ്റുള്ളവർക്കും തഹസിൽദാർ നോട്ടീസ് നൽകി. 64 ലക്ഷം രൂപ നൽകണമെന്നാണ് നോട്ടീസ് പറഞ്ഞിരുന്നത്. സർക്കാർ ഭൂമിയിൽ നിർമ്മിച്ച വീട് പൊളിക്കാൻ കോടതി ഉടൻ ഉത്തരവിടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി സലീമിന്റെ ഭാര്യ മെഹ്താബ് ജഹാൻ വ്യക്തമാക്കി.
അതേസമയം, കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടില്ലെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിരങ്കർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.