ലഖ്നോ: ജീൻസ് പാന്‍റ് ധരിച്ചതിന് 17കാരിയെ ബന്ധുക്കൾ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. യു.പിയിലെ ദിയോറിയ ജില്ലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. മുത്തച്ഛനും അമ്മാവനും ചേർന്ന് പെൺകുട്ടിയെ തല്ലിക്കൊല്ലുകയായിരുന്നു.
നേഹ പാസ്വാൻ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി പഞ്ചാബിലെ ലുധിയാനയിൽ തന്‍റെ പിതാവിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. അടുത്തിടെയാണ് തിരികെ തന്‍റെ ഗ്രാമത്തിലേക്ക് വന്നത്. പെൺകുട്ടി ജീൻസും ടോപ്പും ധരിക്കുന്നത് ബന്ധുക്കൾക്ക് ഇഷ്ടമായിരുന്നില്ല. മുത്തച്ഛനും അമ്മാവനും ഉൾപ്പെടെയുള്ളവർ ജീൻസ് ധരിക്കരുതെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ജീൻസ് മോശം വസ്ത്രമാണെന്നും പരമ്പരാഗത വസ്ത്രം ധരിച്ചുവേണം പുറത്തിറങ്ങാനെന്നുമായിരുന്നു ബന്ധുക്കളുടെ നിലപാട്. എന്നാൽ, പെൺകുട്ടി ഇതിന് തയാറായില്ല.
ഇനി ജീൻസ് ധരിച്ച് കണ്ടുപോകരുതെന്ന് കഴിഞ്ഞ തിങ്കളാഴ്ച മുത്തച്ഛനും അമ്മാവനും പെൺകുട്ടിക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ വ്യാഴാഴ്ച പെൺകുട്ടി വീണ്ടും ജീൻസ് ധരിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി മർദിച്ചു.
ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഇതോടെ മൃതദേഹം ഉപേക്ഷിക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. മുത്തച്ഛനും ഒരു ഓട്ടോ ഡ്രൈവറും ചേർന്ന് പാലത്തിൽ നിന്ന് മൃതദേഹം നദിയിലേക്ക് എറിയാനുള്ള ശ്രമത്തിനിടെ പൊലീസ് സ്ഥലത്തെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അമ്മാവനെയും മറ്റൊരു ബന്ധുവിനെയും കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ബന്ധുക്കളായ മറ്റ് പ്രതികൾക്കായി പൊലീസ് തെരച്ചിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.