കേന്ദ്രമന്ത്രി അശ്വിനി ചൗബെയും സഹോദരൻ നിർമ്മൽ ചൗബെയും
ഭഗൽപൂർ: കേന്ദ്ര ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി അശ്വിനി ചൗബെയുടെ സഹോദരൻ നിർമ്മൽ ചൗബെയുടെ മരണത്തിൽ ചികിത്സാ പിഴവ് എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ നിർമ്മലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഐ.സി.യുവിൽ ഡോക്ടർമാർ ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
വെള്ളിയാഴ്ച ബിഹാറിലെ മായാഗഞ്ച് ആശുപത്രിയിൽ വെച്ചാണ് നിർമ്മൽ ചൗബെ മരണപ്പെട്ടത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട നിർമ്മലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഐ.സി.യുവിൽ ഡോക്ടറില്ലായിരുന്നുവെന്ന് ബന്ധുവായ ചന്ദൻ പറഞ്ഞു. സംഭവം വിവാദമായതോടെ രണ്ട് ഡോക്ടർമാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും അവിടെ ഡോക്ടർ ഇല്ലായിരുന്നു. സംഭവത്തിൽ രണ്ട് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തതായി ആശുപത്രി സൂപ്രണ്ട് ഡോ. അസിം കെ.ആർ ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് ഭഗൽപൂർ സിറ്റി ഡി.എസ്.പി അജയ് കുമാർ ചൗധർ വ്യക്തമാക്കി. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും ഡി.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.