‘പ്രതിസന്ധി ഘട്ടത്തിൽ ഡി.എം.കെയെ താങ്ങിയത് ഞങ്ങൾ’; ഉദയനിധിക്ക് മറുപടിയുമായി കോൺഗ്രസ്, തമിഴ്‌നാട്ടിൽ സഖ്യപോര് മുറുകുന്നു!

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഡി.എം.കെയും കോൺഗ്രസും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. കോൺഗ്രസ് നേതാക്കൾക്ക് അടിസ്ഥാനപരമായ നന്ദിയോ മാന്യതയോ ഇല്ലെന്ന ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്റെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് എം.പി മാണിക്കം ടാഗോർ രംഗത്തെത്തി. ഉദയനിധിയുടെ വാക്കുകൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡി.എം.കെ കടുത്ത പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം കോൺഗ്രസ് ഒപ്പം നിന്നിട്ടുണ്ടെന്നും അവർ ന്യൂനപക്ഷമായിരുന്നപ്പോൾ അധികാരം മോഹിക്കാതെ പുറത്തുനിന്ന് പിന്തുണ നൽകിയ ചരിത്രമുണ്ടെന്നും മാണിക്കം ടാഗോർ എ.എൻ.ഐയോട് പറഞ്ഞു. തമിഴ്‌നാട്ടിൽ ബി.ജെ.പി സ്വാധീനം ഉറപ്പിക്കുന്നത് തടയാനാണ് സെക്യുലർ പ്രോഗ്രസ്സീവ് അലയൻസ് വിട്ട് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകവുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് തീരുമാനിച്ചതെന്ന് ടാഗോർ അവകാശപ്പെട്ടു.

“കോൺഗ്രസ് എപ്പോഴും മതേതര സഖ്യത്തിനൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. എന്നാൽ ബി.ജെ.പി, ഡി.എം.കെയുമായും അണ്ണാ ഡി.എം.കെയുമായും സമ്പർക്കം പുലർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇത് ഞങ്ങളുടെ രാഷ്ട്രീയ തത്വങ്ങൾക്ക് വിരുദ്ധമാണ്. ബി.ജെ.പിയുമായുള്ള യാതൊരുവിധ നീക്കുപോക്കുകളും കോൺഗ്രസ് വെച്ചുപൊറുപ്പിക്കില്ല”- മാണിക്കം ടാഗോർ പറഞ്ഞു.

അതേസമയം, കോൺഗ്രസിന്റെ പിന്തുണയോടെയാണ് ഡി.എം.കെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വലിയ വിജയം നേടിയതെന്നും എന്നാൽ ഇപ്പോഴത്തെ കോൺഗ്രസ് നിലപാട് വഞ്ചനാപരമാണെന്നുമാണ് ഡി.എം.കെ കേന്ദ്രങ്ങളുടെ ആക്ഷേപം.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ ടി.വി.കെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കൂടി വേണ്ടിയിരുന്ന വിജയ്‌ക്ക്, കോൺഗ്രസ് തങ്ങളുടെ 5 സീറ്റുകൾ നൽകി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ഇടതുപക്ഷവും മറ്റ് ഘടകകക്ഷികളും പിന്തുണച്ചതോടെ ടി.വി.കെ സഖ്യം 144 വോട്ടുകളോടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് സർക്കാർ രൂപീകരിച്ചു.

വർഷങ്ങളായി തുടർന്നിരുന്ന ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിന്റെ തകർച്ചയും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ അഴിച്ചുപണികൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Tags:    
News Summary - "Unacceptable": Congress On DMK's 'Will Never Trust' Jab On Vijay Tie-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.