കൊച്ചി: ആണവ കരാറിന് ശേഷം ഇന്ത്യന്‍ വിപണി ഉറപ്പിക്കാന്‍ ആണവ ഭീമന്മാര്‍ മുന്നൊരുക്കം തുടങ്ങി. ആണവ കരാറിലെ ബാധ്യത നിയമം സംബന്ധിച്ച് അവ്യക്തത തുടരുന്നതിനിടെ ഈ രംഗത്തെ നിയമജ്ഞരുടെ അന്താരാഷ്ട്ര സമ്മേളനം ‘ന്യൂക്ളിയര്‍ ഇന്‍റര്‍ ജുറാ കോണ്‍ഗ്രസി’ന് ഇന്ത്യ വേദിയൊരുക്കുകയാണ്. ആണവോര്‍ജ രംഗത്തെ ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ ആംഭിക്കുന്ന സമ്മേളനത്തില്‍ അമേരിക്കയുടെ ആണവ നിയന്ത്രണ കമീഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജി. ബേണ്‍സ് ഉള്‍പ്പെടെ പങ്കെടുക്കും.
ആണവോര്‍ജ രംഗത്തെ നിയമവിദഗ്ധരുടെ രാജ്യാന്തര സംഘടനയായ ഇന്‍ര്‍നാഷനല്‍ ന്യൂക്ളിയര്‍ ലോ അസോസിയേഷന്‍െറ 22ാം ദൈ്വവാര്‍ഷിക സമ്മേളനമാണിത്. ഇന്ത്യ ആദ്യമായാണ് സമ്മേളന വേദിയാകുന്നത്. അര്‍ജന്‍റീനയിലെ ബ്വേനസ് എയ്റിസിലായിരുന്നു കഴിഞ്ഞ സമ്മേളനം. ആണവോര്‍ജ രംഗത്തെ വാണിജ്യസാധ്യതകള്‍ പ്രത്യേകം ചര്‍ച്ച ചെയ്യുന്ന സമ്മേളനം ഇന്‍ര്‍നാഷനല്‍ ന്യൂക്ളിയര്‍ ലോ അസോസിയേഷന്‍ പ്രസിഡന്‍റ് റെയ്നേഴ്സ് കിനി ഉദ്ഘാടനം ചെയ്യും.
ഇന്ത്യയില്‍നിന്ന് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എസ്.എ. ഭരദ്വാജ് മുഖ്യാതിഥിയാകും. 2006ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ള്യു. ബുഷും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും നടത്തിയ സംയുക്ത പ്രസ്താവനക്ക് ശേഷം 2008ലാണ് ഇന്ത്യ ആണവ മേഖലയിലെ വിപണി തുറന്നുകൊടുക്കുന്ന ആണവ കരാറിലെ 1 2 3 ഉടമ്പടിയില്‍ ഒപ്പുവെച്ചത്. തുടര്‍ന്ന് 2010ല്‍ ആണവനിലയങ്ങളിലെ അപകടങ്ങളില്‍ കമ്പനികളുടെ നിയമപരമായ ബാധ്യത വ്യക്തമാക്കുന്ന ആണവ ബാധ്യത നിയമം പാര്‍ലമെന്‍റ് അംഗീകരിച്ചിരുന്നു.
വിദേശ കമ്പനികളെ ബാധ്യതയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാരാറിലെ വ്യവസ്ഥയില്‍ പ്രതിഷേധിച്ച് വന്‍കിട കമ്പനികള്‍ പലതും ഇപ്പോഴും നിസ്സഹകരണത്തിലാണ്. 2014ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കമ്പനികള്‍ക്ക് അനുകൂലമായി വിശദീകരണം പുറത്തിറക്കിയെങ്കിലും ഇവരെ സംതൃപ്തരാക്കാനായിട്ടില്ല.
റഷ്യന്‍ സഹകരണമുള്ള തമിഴ്നാട്ടിലെ കൂടങ്കുളത്തിന് പുറമെ ഗുജറാത്ത്, ആന്ധ്രപ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയിടങ്ങളില്‍ കേന്ദ്രം ആണവപദ്ധതികള്‍ ആലോചിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ഇന്ത്യയിലെ ആണവ സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.