ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഡ്രൈവറും ഹെഡ് കോണ്‍സ്റ്റബിളുമാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സെലക്ഷന്‍ ഗ്രേഡ് കോണ്‍സ്റ്റബിള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാവിലെ ഉധംപൂരിൽ കാളീമാതാ ക്ഷേത്രത്തിന് പുറത്ത് പൊലീസ് വാനിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വടക്കന്‍ കശ്മീരിലെ സോപോറില്‍ നിന്ന് ജമ്മു മേഖലയിലെ റിയാസി ജില്ലയിലെ തല്‍വാരയിലെ സബ്സിഡറി ട്രെയിനിംഗ് സെന്ററിലേക്ക് (എസ്ടിസി) പോകുകയായിരുന്നു ഇവർ.
ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം മറ്റേയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രക്ഷപ്പെട്ട കോണ്‍സ്റ്റബിളിനെ ചോദ്യംചെയ്ത് വരികയാണ്.
കഴിഞ്ഞ വർഷം ജൂണിൽ കത്വ ജില്ലയിലെ സ്പെഷ്യൽ പൊലീസ് ഓഫീസർ ആയിരുന്ന ഇരുപത്തിമൂന്നുകാരൻ തൻ്റെ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.