ഹംപി: ഇസ്രായേലി ടൂറിസ്റ്റിനെയും ഹോംസ്റ്റേ ഓപ്പറേറ്ററായ വനിതയെയും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ട് പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതിയെ പിടിക്കൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാത്രി 11.30ഓടെ കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹംപിയിലെ സനാപൂർ നദിക്കരയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
ഹോംസ്റ്റേ ഓപ്പറേറ്ററായ 29 കാരിക്കൊപ്പം 27കാരിയായ ഇസ്രായേലി വനിത, അമേരിക്കയിൽനിന്നുള്ള ഡാനിയേൽ, മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിഭാഷ് എന്നിവർ നദിക്കരയിലെത്തുകയായിരുന്നു. നക്ഷത്രങ്ങളെ നിരീക്ഷിച്ച് സമയം ചെലവിടുന്നതിനിടെ മൂന്നംഗം സംഘം ഒരു ബൈക്കിലെത്തി .ഇവരോട് പെട്രോളും 100 രൂപയും ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചതോടെ ആക്രമിക്കുകയായിരുന്നു.
ഇസ്രായേലി ടൂറിസ്റ്റിനെയും ഹോംസ്റ്റേ ഓപ്പറേറ്ററെയും കൂട്ടബലാത്സംഗത്തിനിരയാക്കി. സ്ത്രീകളോടൊപ്പമുണ്ടായിരുന്ന മൂന്ന് പുരുഷ വിനോദസഞ്ചാരികളെയും ആക്രമിച്ച് ഒരു നദിയിലേക്ക് തള്ളിയിട്ടു. നദിയിൽ വീണ രണ്ടു യുവാക്കൾ രക്ഷപ്പെട്ടെങ്കിലും ഒഡീഷ സ്വദേശിയെ കാണാതാകുകയായിരുന്നു. ഇന്നലെ രാവിലെ 10.30 ഓടെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തി.
സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച അപലപിച്ചു. 'സംസ്ഥാനത്തേക്ക് വരുന്ന വിനോദസഞ്ചാരികൾ ഉൾപ്പടെ എല്ലാവർക്കും സംരക്ഷണം നൽകാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്' മുഖ്യമന്ത്രി ഉറപ്പ് നൽകി.
അക്രമം നടന്ന സ്ഥലത്ത് സി.സി.ടി.വി ഇല്ലാത്തതിനാൽ ഈ പ്രദേശത്തേക്ക് വന്ന ബൈക്കുകളെ കേന്ദ്രീകരിച്ച് ആറു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.