ബി.ജെ.പി പ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്ന കേസ്; ബംഗാളിൽ തൃണമൂൽ എം.എൽ.എ അറസ്റ്റിൽ

കൊൽക്കത്ത: ബി.ജെ.പി പ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എ ദിലീപ് മൊണ്ടാൽ അറസ്റ്റിൽ. ആഴ്ചകളായി ഒളിവിൽ കഴിഞ്ഞിരുന്ന ദിലീപ് മൊണ്ടാലിനെ ഒഡീഷയിലെ പുരിയിൽനിന്നാണ് പശ്ചിമ ബംഗാൾ സ്പെഷൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി പ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്ന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ആഴ്ചകളായി ദിലീപ് മൊണ്ടാൽ ഒളിവിലായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പൈലാൻ പ്രദേശത്തെ രണ്ടിടങ്ങളിൽ മേയ് 14ന് പൊലീസ് പരിശോധന നടത്തിയിരുന്നു. തോക്കുകൾ കൈവശം വച്ചതിന് മൊണ്ടാലിന്റെ മകൻ അർഘ്യ മൊണ്ടാൽ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ദിലീപ് മൊണ്ടാലിന്റെ അറസ്റ്റ്. സൗത്ത് 24 പർഗാനാസിലെ ബഖാലി-ഫ്രാസർഗഞ്ച് പ്രദേശത്ത് നിന്നാണ് മകനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്. റെയ്ഡിനിടെ പ്രതികളിൽ നിന്ന് രണ്ട് പിസ്റ്റളുകളും ആറ് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. പ്രദേശത്തെ ബി.ജെ.പി പ്രവർത്തകരെയും അനുയായികളെയും അർഘ്യ മൊണ്ടൽ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് ആരോപിച്ചു.

പശ്ചിമബംഗാളിൽ പുതുതായി അധികാരമേറ്റ ബി.ജെ.പി സർക്കാർ അഴിമതി, നിയമന ക്രമക്കേടുകൾ തുടങ്ങിയവ ആരോപിച്ച് തൃണമൂൽ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടി സ്വീകരിക്കുന്നതിനിടെയാണ് ദിലീപ് മൊണ്ടാലിന്റെ അറസ്റ്റ്. കഴിഞ്ഞ ആഴ്ചകളിലായി നിരവധി തൃണമൂൽ നേതാക്കളെയും കൗൺസിലർമാരെയും കേന്ദ്ര-സംസ്ഥാന ഏജൻസികൾ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിരുന്നു.

നേരത്തേ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുൻ മന്ത്രിയും തൃണമൂൽ നേതാവുമായ സുജിത് ബോസിനെ അറസ്റ്റ് ചെയ്തിരുന്നു. സൗത്ത് ഡം ഡം മുനിസിപ്പാലിറ്റിയിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇ.ഡി കേസെടുത്തത്. സിവിക് റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുകൾ ആരോപിച്ച് സൗത്ത് ഡം ഡം മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്‌സൺ പഞ്ചു റോയിയെയും ഏജൻസി ചോദ്യം ചെയ്തിരുന്നു. 

Tags:    
News Summary - Trinamool MLA absconding for weeks arrested from Odishas Puri in threats case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.