കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളിൽ ദുർഗാപൂരിൽനിന്നുള്ള പ്രാദേശിക തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ഞായറാഴ്ച രാത്രിയാണ് ടി.എം.സിയുടെ ദുർഗാപൂർ-ഫരീദ്പൂർ ബ്ലോക്ക് പ്രസിഡന്റായ ഷത്ദീപ് ഘട്ടക്കിനെ ലൗദോഹ പ്രദേശത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
എതിർപാർട്ടിയിലുള്ളവരെ ഭീഷണിപ്പെടുത്തി, വോട്ടെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. സംസ്ഥാനത്തെ അക്രമ സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസിനോട് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നിർദേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
അതേസമയം പരാതി അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഘട്ടക് ആരോപിച്ചു. 2021ലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തതെന്നും ഇത്രയധികം വർഷങ്ങൾക്ക് ശേഷവും എന്തുകൊണ്ടാണ് തന്നെ പെട്ടെന്ന് അറസ്റ്റ് ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും ടി.എം.സി പ്രവർത്തകൻ പറഞ്ഞു. ഘട്ടക്കിനെ ദുർഗാപൂർ സബ് ഡിവിഷണൽ കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച മറ്റൊരു ടി.എം.സി പ്രവർത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി പ്രവർത്തകന്റെ പരാതിയെത്തുടർന്ന് ബൈദ്യബതി മുനിസിപാലിറ്റി കൗൺസിലറായ രാജു പരൂയിയെയാണ് ഹൂഗ്ലി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.