ആർ.എസ്.എസ് റൂട്ട് മാർച്ച്; അനുമതി നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ ആർ.എസ്.എസിന് റൂട്ട് മാർച്ച് നടത്താൻ മദ്രാസ് ഹൈകോടതി നൽകിയ അനുമതി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകി. റൂട്ട് മാർച്ച് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും, അനുമതി നൽകിയ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികവും ബി.ആര്‍. അംബേദ്ക്കറുടെ ജന്മശതാബ്ദിയും വിജയദശമിയും മുന്‍നിര്‍ത്തി 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ചും പൊതുസമ്മേളനവും നടത്താനാണ് ആര്‍.എസ്.എസ് നിശ്ചയിച്ചിരുന്നത്. ഇതിന് പോലീസ് അനുമതി നൽകിയിരുന്നില്ല. തുടര്‍ന്ന് ആര്‍.എസ്.എസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. റൂട്ട് മാര്‍ച്ച് തടഞ്ഞു കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈകോടതി സിംഗിൾ ബെഞ്ച് ശരിവെച്ചു.

എന്നാൽ, ഹൈകോടതി ഡിവിഷൻ ബെഞ്ച് റൂട്ട് മാർച്ചിന് അനുമതി നൽകി. ഫെബ്രുവരി 12, 19, മാർച്ച് അഞ്ച് എന്നീ മൂന്ന് തിയതികളിൽ ഏതെങ്കിലും ഒന്നിൽ റൂട്ട് മാർച്ച് നടത്താനാണ് കോടതി അനുമതി നൽകിയത്. എന്നാൽ, രണ്ട് തിയതികൾ പിന്നിട്ടിട്ടും പൊലീസ് റൂട്ട് മാർച്ചിന് അനുമതി നൽകിയിരുന്നില്ല. പൊലീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ആർ.എസ്.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. 

Tags:    
News Summary - T.N. moves Supreme Court challenging Madras HC order allowing RSS march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.