‘തിത്ലി’: ഒഡിഷയിൽ മണ്ണിടിഞ്ഞ് 12 മരണം
ഭുവനേശ്വർ: ‘തിത്ലി’ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞ് ഒഡിഷയിലെ ഗജപതി ജില്ലയിൽ 12 പേർ മരിച്ചതായും നാലുപേരെ കാണാതായതായും സംശയിക്കുന്നതായി അധികൃതർ.
റായഗഡയിലെ ബറഘര ഗ്രാമത്തിൽ മഴയിൽനിന്ന് രക്ഷതേടി ഒരു ഗുഹയിൽ അഭയം തേടിയ ഗ്രാമീണരാണ് അപകടത്തിൽപെട്ടതെന്ന് ദുരിതാശ്വാസ വിഭാഗം കമീഷണർ പറഞ്ഞു. നാലു പേർ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നതെന്നും കമീഷണർ ബി.പി. സേഥി അറിയിച്ചു. ദുരന്തസ്ഥലേത്തക്കുള്ള വഴികൾ തടസ്സപ്പെട്ടുകിടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
ഇതിനിടെ, മഴയുടെ ശക്തികുറഞ്ഞ മേഖലകളിൽ രക്ഷാ- ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു. മുഖ്യമന്ത്രി നവീൻ പട്നായക് ദുരിതബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി. 60 ലക്ഷം പേരെ ബാധിച്ച പ്രകൃതിദുരന്തത്തിൽ 1.30 ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഗൻജാം ജില്ലയാണ് ദുരന്തം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയത്.
‘തിത്ലി’യിൽനിന്നുയർന്ന് പെൺചിത്രശലഭങ്ങൾ
ഭുവനേശ്വർ: ഒഡിഷ തീരങ്ങളിൽ ഭീതിവിതച്ച തിത്ലി ചുഴലിക്കാറ്റ് ഒേട്ടറെ നാശം ബാക്കിയാക്കിയെങ്കിലും ‘തിത്ലി’ യെന്ന പേര് ബാക്കിവെച്ചത് പ്രതീക്ഷയുടെ നിറങ്ങളും. ചുഴലിക്കാറ്റിെൻറ ദിനങ്ങളിൽ പിറന്ന പെൺകുഞ്ഞുങ്ങൾക്ക് ‘തിത്ലി’യെന്ന് പേരിട്ടാണ്, കാറ്റ് നാശംവിതച്ച പ്രദേശങ്ങളിലെ അമ്മമാർ ദുരിതനാളുകളുടെ നടുക്കുന്ന ഒാർമ മറികടക്കാൻ ശ്രമിക്കുന്നത്.
ഗൻജം, ജഗത്സിങ്പുർ, നയാഗഢ് മേഖലകളിലെ നിരവധി അമ്മമാരാണ് ‘തിത്ലി’ കരതൊട്ട ദിവസങ്ങളിൽ പിറന്ന െപൺകുഞ്ഞുങ്ങൾക്ക്, ചിത്രശലഭം എന്ന് ഹിന്ദിയിൽ അർഥംവരുന്ന തിത്ലിയെന്ന പേരിട്ടത്. ഛത്രപൂരിലെ സബ്ഡിവിഷനൽ ആശുപത്രിയിൽ ഇരട്ടകൾക്ക് ജന്മം നൽകിയ പാരദ്വീപിൽനിന്നുള്ള അല്ലമ്മ കുഞ്ഞുങ്ങൾക്ക് പേരിട്ടത് തിത്ലിയെന്നായിരുന്നു.
വ്യാഴാഴ്ച രാവിലെ 6.05നും 6.12നുമായിരുന്നു ഇൗ ‘ചിത്രശലഭ’ങ്ങളുടെ പിറവി. ഇതേ ആശുപത്രിയിൽ അന്ന് രാവിലെ ഏഴുമണിക്ക് പെൺകുഞ്ഞിന് ജന്മംനൽകിയ പ്ലൂരുഗഡയിൽനിന്നുള്ള ബിമല ദാസും കുഞ്ഞിനെ തിത്ലിയെന്നു വിളിച്ചു.
അസ്കയിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച രാവിലെ 11 മണി വരെ പിറന്ന ഒമ്പതു പെൺകുഞ്ഞുങ്ങളുടെയും പേരുകൾ ഒന്നുതന്നെയെന്ന് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. മോഹൻ ബരിക് പറഞ്ഞു. മറ്റു നിരവധി ആശുപത്രികളിലും ഇൗ സമയങ്ങളിൽ പിറന്ന കുഞ്ഞുങ്ങൾക്കും തിത്ലിയെന്ന പേര് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.