മുംബൈ: കേന്ദ്ര സർക്കാറിനെതിരെ പാർലമെന്റിനടുത്ത് പ്രതിഷേധിക്കുകയും രാംകെ നാം ഡോക്യുമെന്ററി കാണാൻ ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തതിന് മലയാളി ഗവേഷണ വിദ്യാർഥിയെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്സ്) രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. വയനാട് സ്വദേശി രാമദാസ് കെ.എസിനെതിരെയാണ് നടപടി.
മാർച്ചിലാണ് ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രതിഷേധത്തിൽ പി.എസ്.എഫ്-ടിസ്സ് ബാനർ പിടിച്ചെന്നും പി.എസ്.എഫിന് ടിസ്സ് അംഗീകാരമില്ലെന്നും പി.എസ്.എഫിന്റെ ആശയങ്ങൾ ടിസ്സ് അംഗീകരിക്കുന്നതാണെന്ന് അതുവഴി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് നോട്ടീസിൽ പറയുന്നത്. പ്രോഗ്രസിവ് സ്റ്റുഡന്റ് ഫോറം (പി.എസ്.എഫ്) ഭാരവാഹികൂടിയാണ് രാമദാസ്.
നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞാണ് നടപടി. നിരോധിച്ച ബി.ബി.സി ഡോക്യുമെന്ററി കാമ്പസിൽ പ്രദർശിപ്പിച്ചു, ഭഗത്സിങ് അനുസ്മരണത്തിന് വിവാദ വ്യക്തികളെ ക്ഷണിച്ചു, അർധരാത്രി ഡയറക്ടറുടെ ബംഗ്ലാവിന് മുന്നിൽ മുദ്രാവാക്യം മുഴക്കി കുത്തിയിരുന്നു എന്നിവയും നോട്ടീസിൽ ആരോപിക്കുന്നു. ഇതോടെ മുംബൈയിൽ മാത്രമല്ല ടിസ്സിന്റെ മറ്റ് എല്ലാ കാമ്പസുകളിലും കയറുന്നതിന് വിലക്കുണ്ട്. രാജ്യദ്രോഹ കുറ്റമാണ് ആരോപിക്കുന്നതെന്നും ഡൽഹി പ്രതിഷേധം പൊലീസ് അനുമതിയോടെയാണ് നടത്തിയതെന്നും രാമദാസ് പറഞ്ഞു. ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.