തൂത്തുക്കുടി: 100 ദിവസമായി സമരം നടത്തുന്നു, മുമ്പും പതിനായിരങ്ങൾ മാർച്ച് നടത്തി. അപ്പോഴൊന്നും ഇല്ലാതിരുന്ന എന്ത് പ്രകോപനമാണ് ഇപ്പോഴത്തെ വെടിവെപ്പിന് കാരണമായതെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ.
ബോധപൂർവം പൊലീസ് നടത്തിയ കുഴപ്പങ്ങളാണ് കല്ലേറിലേക്കും മറ്റും നീങ്ങിയത്. ഒളിഞ്ഞിരുന്നും വാഹനത്തിന് മുകളിൽ ഇരുന്നുമാണ് വെടി ഉതിർത്തത്. സമാധാനപരമായി നടത്തുന്ന സമരം അടിച്ചമർത്തുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിലെന്നും ആശുപത്രിയിൽ കഴിയുന്നവർ പറഞ്ഞു.
ശുദ്ധവായുവിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയാണ് സമരം. കോപ്പർ പ്ലാൻറ് പ്രവർത്തനം ആരംഭിച്ച ശേഷമാണ് തമിഴ്നാട്ടിലെ കാൻസർ തലസ്ഥാനമായി തുത്തുക്കുടി മാറിയതെന്ന് സമരക്കാരിൽ ഒരാളായ നെൽസൺ റോയി പറഞ്ഞു. ആഴ്ചയിൽ ഒന്നും രണ്ടും പേർ കാൻസർ മൂലം മരിക്കുന്നു. ഗർഭസ്ഥശിശുക്കൾക്കും കാൻസർ ബാധിക്കുന്നു. ഗർഭച്ഛിദ്രവും വ്യാപകം. ഈ സാഹചര്യത്തിലാണ് ജനം സ്വയം സമരത്തിനിറങ്ങിയത്. ഇതിനിടെ കഴിഞ്ഞ മാർച്ച് 24ന് പതിനായിരങ്ങൾ പങ്കെടുത്ത മാർച്ച് നടന്നു. എന്നാൽ, സർക്കാറും അധികൃതരും ജനങ്ങളുടെ ആവശ്യം കണ്ടില്ല. ഇതിെന തുടർന്നാണ് സമരത്തിെൻറ 100ാം നാൾ കലക്ടറേറ്റിലേക്ക് മാർച്ച് നടത്താനും പ്ലാൻറ് അടച്ചുപൂട്ടുന്നതുവരെ കലക്ടറേറ്റ് പടിക്കൽ ധർണ നടത്താനും തീരുമാനിച്ചത്.
എന്നാൽ, 144 പ്രഖ്യാപിച്ചാണ് സർക്കാർ സമരത്തെ നേരിട്ടത്. ആയിരക്കണക്കിന് പൊലീസിനെ വിന്യസിച്ചു. മാർച്ചിനിടയിലേക്ക് കന്നുകാലിയെ കടത്തിവിട്ട് ആദ്യം കുഴപ്പമുണ്ടാക്കി. പിന്നീട്, പലതവണ ജാഥ അലങ്കോലമാക്കാൻ ശ്രമിച്ചു. കലക്ടറേറ്റിന് മുന്നിൽ എത്തുന്നതിനുമുമ്പ് പലതവണ വിരട്ടിയോടിക്കാൻ ശ്രമിച്ചു. ഇതിനിടെയിലാണ് കല്ലേറുണ്ടായത്. സ്ത്രീകളെ തല്ലിയോടിക്കാൻ ശ്രമിച്ചപ്പോൾ സ്വാഭാവികമായി പ്രതികരിച്ചിരിക്കാമെന്ന് സമരത്തിൽ പങ്കെടുത്തവർ പറയുന്നു.
1992 മാർച്ചിൽ മഹാരാഷ്ട്രയിൽ 500 ഏക്കർ സ്ഥലത്ത് നിർമാണം തുടങ്ങിയ കോപ്പർ പ്ലാൻറ് അവിടെ എതിർപ്പുയർന്നപ്പോഴാണ് തൂത്തുക്കുടിയിലേക്ക് വന്നത്. 1996ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ജനം രംഗത്തുണ്ട്. പലതവണ വാതക ചോർച്ചയുണ്ടായി. എന്നാൽ, കാൻസറും മറ്റ് രോഗങ്ങളും വ്യാപകമായതോടെയാണ് സമരം ശക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.