അസം മന്ത്രി കേശബ് മഹന്തയും മകൾ ഡിബിസ മഹന്തയും
ഗുവാഹത്തി/ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്ക്രോച്ച് ജനതാ പാർട്ടി നേതൃത്വത്തിൽ ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന വിദ്യാർഥി പ്രക്ഷോഭം പുതിയ വഴിത്തിരിവിലേക്ക്. സമരം 35 ദിവസങ്ങൾ പിന്നിടുമ്പോൾ ഭരണപക്ഷത്തുനിന്ന് പോലും പ്രതിഷേധത്തിന് പരസ്യ പിന്തുണ ലഭിച്ചുതുടങ്ങി എന്നത് രാഷ്ട്രീയമായി വലിയ ചർച്ചയായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അസമിലെ ബി.ജെ.പി മന്ത്രിയുടെ മകൾ ഗുവാഹത്തിയിൽ നടന്ന സമരത്തിൽ നേരിട്ടെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അസം ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി കേശബ് മഹന്തയുടെ മകളായ ഡിബിസ മഹന്തയാണ് ഗുവാഹത്തിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്. സ്വന്തം സർക്കാരിന്റെ മന്ത്രിയുടെ മകൾ തന്നെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത് ദേശീയ തലത്തിലും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഡൽഹിയിലെ ജന്തർമന്ദർ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രക്ഷോഭം ഇപ്പോൾ രാജ്യത്തുടനീളം വൻ ജനപങ്കാളിത്തത്തോടെ മുന്നോട്ട് പോവുകയാണെന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങൾ.
തലസ്ഥാന നഗരിക്ക് പുറമെ മുംബൈ, കൊൽക്കത്ത, ഗുവാഹത്തി തുടങ്ങി വിവിധ പ്രമുഖ നഗരങ്ങളിലും വിദ്യാർഥി പ്രക്ഷോഭം അലയടിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും കൂടാതെ കല, സാംസ്കാരിക രംഗത്തെ പ്രമുഖരും സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തുണ്ട്. സമരം ആരംഭിച്ച് 35-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും യുവജനങ്ങളുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം കുറയാതെ വൻ മുന്നേറ്റമാണ് പ്രക്ഷോഭത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതിനിടെ, സമരക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും വിദ്യാർഥികളുടെ പ്രതിഷേധവും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ പ്രതിനിധികൾ സി.ജെ.പി പ്രതിനിധി സംഘവുമായി പലതവണ ചർച്ചകൾ നടത്തിയിരുന്നു. ഇതിനിടെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി വെച്ചിരിക്കുകയാണ്.
പ്രക്ഷോഭങ്ങൾക്ക് ഭരണകക്ഷി കുടുംബങ്ങളിൽ നിന്നുപോലും പിന്തുണ ലഭിക്കുന്നത് സർക്കാരിന് കടുത്ത രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സമരം കൂടുതൽ ശക്തമാകുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ എന്തു നിലപാട് സ്വീകരിക്കുമെന്നത് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും രാജ്യത്തെ ജനങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.