ന്യൂഡൽഹി: ഡൽഹി തെരുവിൽ കത്തിപ്പടർന്ന പാറ്റ പ്രക്ഷോഭത്തിനു മുന്നിൽ കീഴടങ്ങി നരേന്ദ്ര മോദി സർക്കാർ. കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ച് രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നും വിദ്യാർഥികളും യുവാക്കളും ഡൽഹിയുടെ തെരുവുകളിലേക്ക് ഇരച്ചെത്തിയതോടെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.
അവസാന നിമിഷം വരെ ശ്രമിച്ചിട്ടും പിടിച്ചുനിൽക്കാൻ കഴിയാതെയാണ് ധർമേന്ദ്ര പ്രധാന്‍റെ രാജി. ധർമേന്ദ്ര പ്രധാനെ വകുപ്പ് മാറ്റി മുഖംരക്ഷിക്കാനുള്ള ആലോചനകളും നടന്നു. എന്നാൽ രാജിയെന്ന ആവശ്യത്തിൽ നിന്നു പിൻമാറില്ലെന്ന നിലപാടിൽ സി.ജെ.പി ഉറച്ചുനിന്നു. പ്രധാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേ തീരൂ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആവർത്തിച്ചു. ഇന്ന് ഉച്ചക്ക് 3.30ന് സി.ജെ.പി നേതാക്കളുമായി മൂന്നാം ഘട്ട ചർച്ച നടക്കാനിരിക്കെയാണ് ധർമേന്ദ്ര പ്രധാന്‍റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്ന് ദീപ്കെ വ്യക്തമാക്കിയിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി അടക്കമുളള ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 20ന് സി.ജെ.പി ജന്തർ മന്തറിലും പാർലമെന്‍റിന് സമീപത്തും നടത്തിയ മാർച്ചിനുനേരെ പൊലീസ് നടത്തിയ അതിക്രമവും സർക്കാറിനെ പ്രതിരോധത്തിലാക്കി. ലാത്തി ചാർജിലും പെല്ലറ്റ് ആക്രമണത്തിലും കണ്ണീർ വാതക പ്രയോഗത്തിലും നിരവധി സമരക്കാർക്കു പരിക്കേറ്റു. വിദ്യാർഥികൾക്കു നേരെ പൊലീസ് അടിച്ചമർത്തൽ നടപടി സ്വീകരിച്ചതോടെ പ്രതിപക്ഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സമരത്തിന് പിന്തുണയുമായി എത്തി.
കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ പ്രതിഷേധമിരുന്നു. രാഹുൽ, പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നതും രാജ്യം കണ്ടു. ആദ്യ ദിവസം ചർച്ചക്ക് വിളിച്ച് സമര നേതാക്കളെ മണിക്കൂറുകളോളം കാത്തുനിർത്തിയ കേന്ദ്ര സർക്കാർ പിന്നീട് സമവായം ആവശ്യപ്പെട്ട് സി.ജെ.പി നേതാക്കൾക്കടുത്തെത്തി. ഇതിനിടെ കേന്ദ്ര മന്ത്രിമാർ ഇടപെട്ട് സോനം വാങ്ചുക്കിന്‍റെ നിരാഹാര സമരം അവസാനിപ്പിച്ചു.
അതിനിടെ കുറ്റക്കാർക്ക് കനത്ത ശിക്ഷ ലഭിക്കുന്ന ബിൽ പാർമെന്‍റിൽ അവതരിപ്പിച്ച് സമരക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമവും കേന്ദ്രം നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി വിഡിയോ സന്ദേശവും പുറത്തിറക്കിയിരുന്നു.
എന്നാൽ പ്രധാൻ രാജിവെക്കാതെ സമരത്തിൽ പിന്നോട്ടില്ലെന്ന് ദീപ്കെ ആണയിട്ടു. രാജിക്കു പകരം വകുപ്പ് മാറ്റാമെന്നായിരുന്നു സർക്കാർ മുന്നോട്ടുവെച്ച ഫോർമുല. എന്നാൽ രാജിയില്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന നിലപാടിൽ സി.ജെ.പിയും പ്രതിപക്ഷവും ഉറച്ചു നിന്നു. ഇതോടെ പ്രധാനെ ബി.ജെ.പിയും കൈയൊഴിയുകയായിരുന്നു. പ്രധാൻ സ്വമേധയാ രാജി വെച്ചു എന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 20-നാണ് സി.ജെ.പി സമരം ആരംഭിച്ചത്. 28-ന് വാങ്ചുക് നിരാഹാരം ആരംഭിക്കുകയും ചെയ്തു. നിരാഹാരം 20 ദിവസം പിന്നിട്ടപ്പോൾ ഡൽഹി പൊലീസ് നാടകീയമായി വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് സമരം കൂടുതൽ ശക്തമായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ ഇന്ദ്രപ്രസ്ഥത്തിലേക്ക് ഒഴുകി. ഇന്ന് ശനിയാഴ്ച വൻ ജനപങ്കാളിത്തമാണ് സമരത്തിന് ലഭിച്ചത്. ഇതോടെ മറ്റ് മാർഗങ്ങളില്ലാതെ കേന്ദ്രം വഴങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.