ന്യൂഡൽഹി: കോവിഡ് കേസുകൾ അധികരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ചില നഗരങ്ങളിലും ജില്ലകളിലും ലോക്ഡൗണിന് സമമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. അതേസമയം, രാജ്യം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ സർവകാല റെക്കോഡും ഇന്ന് സൃഷ്ടിച്ചു. 1,52,879 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയാണ് നിലവിൽ കോവിഡ് ഏറ്റവും ബാധിച്ചിരിക്കുന്ന സംസ്ഥാനം.
ഇപ്പോൾ തുടരുന്ന സാഹചര്യം പരിഗണിച്ച് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചതും ഏത്രയും പെട്ടന്ന് സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്താൻ സാധ്യതയുള്ളതുമായ അഞ്ച് സംസ്ഥാനങ്ങൾ ഇവയാണ്.
മഹാരാഷ്ട്ര: സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്താതെ രക്ഷയില്ലെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സർവ കക്ഷി അവലോകന യോഗത്തിന് ശേഷം മുന്നറിയിപ്പ് നൽകിയത്. അത് സംബന്ധിച്ച തീരുമാനം ഒരു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെയുള്ള ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കിയാൽ ദരിദ്രരുടെയും തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും പ്രശ്നങ്ങൾ കാര്യമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഡൽഹി: അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ദില്ലി സർക്കാർ ശനിയാഴ്ച വൈകിട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക, മതപരമായ ഒത്തുചേരലുകൾ മറ്റൊരു മുന്നറിയിപ്പ് വരുന്നത് വരെ നിരോധിച്ചിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്തെ തിയറ്ററുകൾക്ക് 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ബസുകളും മെട്രോ ട്രെയിനുകളും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് മാത്രമേ യാത്ര നടത്താൻ പാടുള്ളൂ. വിവാഹച്ചടങ്ങുകൾക്ക് 50 പേരെ മാത്രമാണ് അനുവദിക്കുക. ഹോട്ടലുകളിലും ബാറുകളിലും 50 ശതമാനം ആളുകളെ മാത്രം കയറ്റാനും ചട്ടംകെട്ടിയിട്ടുണ്ട്.
ഉത്തർപ്രദേശ്: കോവിഡ് വ്യാപനം തടയാനായി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ മീററ്റ്, ഗാസിയാബാദ്, നോയിഡ, വാരണാസി, കാൺപൂർ, പ്രയാഗ്രാജ്, ബറേലി ജില്ലകളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ, ആരാധനാലയങ്ങളിൽ ഒരേസമയം അഞ്ചിൽ കൂടുതൽ പേർ പ്രവേശിക്കുന്നത് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം മൊത്തം ശേഷിയുടെ 50 ശതമാനമായി പരിമിതപ്പെടുത്താനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
മധ്യപ്രദേശ്: മധ്യപ്രദേശ് സർക്കാർ 11 ജില്ലകളിലായി വാരാന്ത്യ ലോക്ക്ഡൗൺ നീട്ടിയിരിക്കുകയാണ്. ഏപ്രിൽ 19 വെര, ബർവാനി, രാജ്ഗഡ്, വിദിഷ, ഇൻഡോർ സിറ്റി, റൗ നഗർ, മാഹു നഗർ, നർസിംഗ്പുർ, ഷാജാപുർ, ഉൈജ്ജൻ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ ലോഡ്കൗൺ നീട്ടി. മറ്റ് ചിലയിടങ്ങളിൽ ലോക്ഡൗൺ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കർണാടക: രാവിലെ 10 മുതൽ പുലർച്ചെ അഞ്ച് മണി വരെ ബെംഗളൂരു, മൈസൂരു, മംഗളൂരു, കലബുറഗി, ബിദാർ, തുംകുരു, ഉഡുപ്പി, മണിപ്പാൽ എന്നിവയുൾപ്പെടെ കർണാടകയിലെ ഏഴ് ജില്ലകളിൽ 10 ദിവസത്തെ കൊറോണ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 10 മുതലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ നിലനിൽക്കും. കൊറോണ പടരുന്നതിനാൽ ഞങ്ങൾ ഇത്തരം നടപടികളാണ് നിലവിൽ സ്വീകരിക്കുന്നത്. ലോക്ഡൗൺ ഏർപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. കാര്യങ്ങൾ നിയന്ത്രണ വിധേയമായിട്ടില്ലെങ്കിൽ കർഫ്യൂ സംസ്ഥാനം മുഴുവനായി വ്യാപിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.