15 പേർ വെന്തുമരിച്ച ലഖ്‌നോ തീപിടിത്തം: കെട്ടിടം പൊളിച്ചു മാറ്റാനുള്ള ഉത്തരവ് പിൻവലിച്ചതിൽ ദുരൂഹത

ലഖ്നോ: ഉത്തർപ്രദേശിൽ അലിഗഞ്ച് പരിസരത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് നില കെട്ടിടത്തിൽ തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തത്തിൽ 15 വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  ഇപ്പോൾ കെട്ടിടത്തിന്‍റെ അനുമതിയെ കുറിച്ച് ദുരൂഹതകൾ ഉയരുകയാണ്.

ദുരന്തത്തിന് പിന്നാലെ, കെട്ടിടവുമായി ബന്ധപ്പെട്ട പഴയ രേഖകളും വികസന അതോറിറ്റി സ്വീകരിച്ച നടപടികളും സംശയത്തിന്‍റെ നിഴലിലാണ്. അനധികൃത നിർമാണത്തിന്റെ പേരിൽ 2016-ൽ ഈ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, രണ്ട് മാസത്തിനുള്ളിൽ തന്നെ ഈ ഉത്തരവ് പിൻവലിച്ചത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

പാർപ്പിട ആവശ്യത്തിനായി അനുവദിച്ച കെട്ടിടം

അലിഗഞ്ച് സ്കീമിലെ സെക്ടർ ഡി-യിലുള്ള, കെട്ടിട നമ്പർ MS/102/D എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഈ വസ്തു, 1980 ജൂലൈ 11-ന് ലോട്ടറി സമ്പ്രദായത്തിലൂടെ വിജയ് കുമാർ എന്നയാൾക്കാണ് അനുവദിച്ചത്. 1980 നവംബർ 4-ന് കരാർ ഒപ്പിട്ടതിനെത്തുടർന്ന് കെട്ടിടത്തിന്റെ കൈവശാവകാശം അദ്ദേഹത്തിന് ലഭിച്ചു. 2005-ൽ, ഈ വസ്തു വിജയ് കുമാറിന്റെയും ഭാര്യ ഉഷയുടെയും പേരിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. പിന്നീട്, 2013 ജനുവരി 19-ന് ഇവർ ഈ വസ്തു വീരേന്ദ്ര പ്രതാപ് ശുക്ല, സുരേന്ദ്ര പ്രതാപ് ശുക്ല എന്നിവർക്ക് വിറ്റു. ലഖ്‌നോ ഡെവലപ്‌മെന്റ് അതോറിറ്റി (LDA) 2014 ഓഗസ്റ്റ് 7-ന് ഉടമസ്ഥാവകാശ മാറ്റം ഔദ്യോഗികമായി രേഖപ്പെടുത്തി. ഏകദേശം 1,992 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ പ്ലാൻ, പാർപ്പിട ആവശ്യങ്ങൾക്കായി 2014 ഓഗസ്റ്റ് 20-ന് അംഗീകരിച്ചിരുന്നു. തുടർന്ന്, അനധികൃത നിർമാണത്തെക്കുറിച്ച് പരാതികൾ ഉയർന്നു. 

പരാതിയുടെ അടിസ്ഥാനത്തിൽ ലഖ്‌നോ ഡെവലപ്‌മെന്റ് അതോറിറ്റി വീരേന്ദ്ര പ്രതാപ് ശുക്ലക്കെതിരെ രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിന് ശേഷം, 2016 മെയ് 10-ന് അനധികൃത നിർമാണം പൊളിച്ചുമാറ്റാൻ അധികൃതർ ഉത്തരവിടുകയും  ചെയ്തു. എന്നാൽ, ഉത്തരവ് പുറപ്പെടുവിച്ച് രണ്ട് മാസത്തിനുള്ളിൽ തന്നെ ജൂലൈ 5ന് പൊളിച്ചുമാറ്റാനുള്ള ഉത്തരവ് പിൻവലിച്ചു. ഈ തീപിടിത്ത ദുരന്തത്തിന് ശേഷം ഇപ്പോൾ ഈ നടപടി വീണ്ടും ചർച്ചയാവുകയാണ്. 

Tags:    
News Summary - the mystery behind lucknow fire incident case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.