കൊല്ലപ്പെട്ട നടിയും ബി.ജെ.പി നേതാവുമായ സൊനാലി ഫോഗട്ടിന്‍റെ മൊബൈല്‍ ഫോണും ലാപ്‌ടോപും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ശിവം എന്ന കമ്പ്യൂട്ടര്‍ ഓപറേറ്ററെയാണ് ഹരിയാനയിലെ ഹിസാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സൊനാലിയുടെ ഫാംഹൗസില്‍നിന്ന് ഫോണും ലാപ്ടോപും നഷ്ടപ്പെട്ടതായും ശിവം ആണ് ഇവ മോഷ്ടിച്ചതെന്നും കുടുംബം നൽകിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഇതോടെ ശിവം ഒളിവിൽ പോയിരുന്നു. പ്രതിയെ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ആഗസ്ത് 23ന് ഗോവയില്‍ വെച്ചാണ് സൊനാലി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. സഹായിയും സുഹൃത്തും ചേർന്ന് മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടത്തില്‍ സൊനാലിയുടെ ശരീരത്തിൽ മുറിവുകള്‍ കണ്ടെത്തി.
തുടർന്ന് ഗോവ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും സഹായി സുധീർ സാങ്‌വാൻ, സുഹൃത്ത് സുഖ്‌വീന്ദർ സിങ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സൊനാലിയെ കൂട്ടാളികൾ നിർബന്ധിച്ച് മാരകമായ ലഹരിമരുന്ന് കലർത്തിയ പാനീയം കുടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.