ഹൈദരാബാദ്: തെലങ്കാന ഹോക്കി അസോസിയേഷൻ പ്രസിഡന്റ് കൊണ്ട വിജയകുമാർ (ബംഗാരു ബാബു) ഡൽഹി വിമാനത്താവളത്തിൽ സ്വർണവുമായി പിടിയിൽ. ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്കുളള യാത്രക്കിടെയാണ് ആദായനികുതി വകുപ്പിന്റെ പിടിയിലായത്.
ഏകദേശം 2.3 കോടി രൂപ വിലമതിക്കുന്ന 1.4 കിലോഗ്രാം സ്വർണാഭരണങ്ങളാണ് ഇദ്ദേഹത്തിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സ്വർണാഭരണങ്ങളുടെ കൃത്യമായ രേഖകൾ ഹാജരാക്കാൻ വിജയ് കുമാറിന് സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതേത്തുടർന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. ദീർഘനേരം ചോദ്യം ചെയ്യുകയും സ്വത്തുകളുടെ വിശദാംശങ്ങൾ ശേഖരിക്കുകയും സാമ്പത്തിക രേഖകൾ പരിശോധിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഹൈദരാബാദിൽ നിന്ന് സ്പോർട്സ് പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോവുകയായിരുന്നു വിജയ് കുമാർ. ഏകദേശം 2 കിലോയോളം സ്വർണം ധരിച്ച നിലയിലായിരുന്നു യാത്ര. ഇതിൽ 1.4 കിലോ സ്വർണാഭരണങ്ങളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കൈവശമുള്ള സ്വർണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ആദായനികുതി വകുപ്പ് നടപടിയെടുത്തത്.
ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിച്ചു. എന്നാൽ പിന്നീട് ആദായനികുതി വകുപ്പിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. താൻ ഒരു 'ഗോൾഡ് മാൻ' ആണെന്നും വർഷങ്ങളായി സ്വർണ്ണം ധരിക്കാറുണ്ടെന്നും കൊണ്ട വിജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ആകെ ആറ് സ്വർണ്ണാഭരണങ്ങളാണ് തന്റെ പക്കൽ ഉണ്ടായിരുന്നതെന്നും മൂന്നെണ്ണത്തിന്റെ ബില്ലുകൾ ഉടൻ ഹാജരാക്കിയതിനാൽ അവ വിട്ടുനൽകിയതായും ബാക്കിയുള്ളവയ്ക്ക് മതിയായ രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.