രാമക്ഷേത്രം
ലഖ്‌നോ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് വിവിധ പരിപാടികൾക്കായി ചെലവഴിച്ച 124 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം വിപുലീകരിച്ച് പ്രത്യേക അന്വേഷണ സംഘം. 2024ലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്, 2025ലെ മഹാകുംഭമേള, നവംബറിലെ കൊടിയേറ്റു ചടങ്ങ് എന്നിവയുമായി ബന്ധപ്പെട്ട് നടന്ന വൻ തുകയുടെ വിനിയോഗത്തിലാണ് അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തെ ട്രസ്റ്റിന്റെ സാമ്പത്തിക രേഖകൾ എസ്.ഐ.ടി ഓഡിറ്റ് ചെയ്യുന്നുണ്ട്. പേയ്‌മെന്റ് വൗച്ചറുകൾ, ബില്ലുകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവ പരിശോധിച്ചാണ് പണം ചെലവഴിച്ചതിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നത്. 2024 ജനുവരി 22ലെ രാം ലല്ല പ്രാണപ്രതിഷ്ഠാ ചടങ്ങിനായി മാത്രം 113 കോടി രൂപയാണ് ട്രസ്റ്റ് ചെലവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 8,000ത്തോളം അതിഥികൾ പങ്കെടുത്ത ഈ ചടങ്ങിനായി പന്തൽ നിർമാണത്തിന് 35.97 കോടി രൂപയും അക്ഷത പൂജക്ക് 30.85 കോടി രൂപയും പരസ്യങ്ങൾക്കായി 21.77 കോടി രൂപയും അലങ്കാരങ്ങൾക്കും ലൈറ്റിങ്ങിനുമായി 14.62 കോടി രൂപയും ചെലവായതായി ചെലവായതെന്ന് ഓഡിറ്റ് രേഖകൾ വ്യക്തമാക്കുന്നു.
ഇതുകൂടാതെ, ഭക്ഷണക്രമീകരണങ്ങൾക്കായി 5.11 കോടി രൂപയും, മതപരമായ ചടങ്ങുകൾക്കായി 1.06 കോടി രൂപയും, ഭക്തിഗാനങ്ങൾക്കായി 93 ലക്ഷം രൂപയും, സൗണ്ട് സിസ്റ്റങ്ങൾക്കായി 68 ലക്ഷം രൂപയും, വൈദ്യുതി, മണ്ഡല പൂജ എന്നിവക്കായി 43 ലക്ഷം രൂപ വീതവും, മറ്റ് അനുബന്ധ ചെലവുകൾക്കായി 51 ലക്ഷം രൂപയും ട്രസ്റ്റ് വകയിരുത്തിയിട്ടുണ്ട്.
തുടർന്ന് നടന്ന പരിപാടികളിലും വൻ തുകയുടെ ചെലവുകൾ ഉണ്ടായിട്ടുണ്ട്. 2025 ജനുവരിയിലെ പ്രതിഷ്ഠാ ദ്വാദശി ആഘോഷങ്ങൾക്കായി 83 ലക്ഷം രൂപയും, മഹാകുംഭമേളയിലെ ഭക്തരുടെ സൗകര്യങ്ങൾക്കായി 43 ലക്ഷം രൂപയും ട്രസ്റ്റ് ചെലവഴിച്ചു. നവംബർ 25ന് നടന്ന കൊടിയേറ്റ ചടങ്ങിന് 10.12 കോടി രൂപ ചെലവായതായാണ് കണക്കുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 6,000 പേർ പങ്കെടുത്ത ഈ ചടങ്ങിൽ ഒരാൾക്ക് ശരാശരി 16,000 രൂപയാണ് ചെലവായത്. ഇതിന്റെ പേയ്‌മെന്റ് നടപടികൾ ട്രസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നതും എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്.
ഇതിനൊപ്പം ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കണക്കുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. 2024 നവംബർ മുതൽ 2025 ഫെബ്രുവരി വരെ 2.3 കിലോ സ്വർണ്ണവും 83.3 കിലോ വെള്ളിയും ലഭിച്ചതായി ട്രസ്റ്റ് രേഖകൾ പറയുന്നു. മഹാകുംഭമേളയിൽ അധികമായി 1.5 കിലോ സ്വർണ്ണവും 28 കിലോ വെള്ളിയും ലഭിച്ചു. ഈ അമൂല്യ വസ്തുക്കളുടെ ശേഖരണവും സൂക്ഷിപ്പും സംബന്ധിച്ച കൃത്യമായ രേഖകൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ ട്രസ്റ്റ് യോഗങ്ങളിലെ തീരുമാനങ്ങളും എസ്.ഐ.ടി സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.