ബംഗളൂരു: പാവപ്പെട്ടവരുടെ പുരോഗതിക്കുവേണ്ടി സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുക എന്നതാണ് സർക്കാർ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരു പാലസ് ഗ്രൗണ്ടിൽ തുടങ്ങിയ ബംഗളൂരു ടെക് സമ്മിറ്റ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗളൂരു സാങ്കേതികവിദ്യയുടെ ആസ്ഥാനമാണെന്നും അതിവേഗം പുരോഗമിക്കുന്ന നഗരമാണ് ഇതെന്നും മോദി കൂട്ടിച്ചേർത്തു.
കർണാടകയിൽ ആറുമാസത്തിനുള്ളിൽ ആറ് ഹൈടെക് നഗരങ്ങൾ വരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ടെക് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹുബ്ബള്ളി, ധാർവാഡ്, മൈസൂരു, മംഗളൂരു, സെൻട്രൽ കർണാടക, ബംഗളൂരുവിന് സമീപം എന്നിവിടങ്ങളിലാണ് ഇവ വരുക. സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആവശ്യമായ ശാസ്ത്ര, സാങ്കേതിക കണ്ടുപിടിത്തങ്ങൾ ഈ നഗരങ്ങളിലൂെട ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിലെ ഹൊസൂരിൽ ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പിൾ ഐ ഫോൺനിർമാണ കേന്ദ്രം വരുമെന്നും 60,000 പേർക്ക് ഇവിടെ തൊഴിൽ ലഭ്യമാകുമെന്നും ടെലികോം ആൻഡ് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ആദിവാസി വിഭാഗത്തിലുള്ള ആറായിരം സ്ത്രീകൾക്ക് ഐ ഫോൺ നിർമാണവുമായി ബന്ധപ്പെട്ട പരിശീലനം നൽകും -അദ്ദേഹം പറഞ്ഞു.
ഐ.ടി, ബി.ടി വകുപ്പും സോഫ്റ്റ്വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യയും എസ്.ടി.പി.ഐ ചേർന്ന് നടത്തുന്ന മേള 18 വരെ തുടരും. സമ്മിറ്റിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫലകം പ്രകാശനം ചെയ്തു. 35 ഐ.ടി-ബി.ടി കമ്പനി മേധാവികളെ ആദരിച്ചു. 75 സെഷനുകൾ സമ്മിറ്റിൽ നടക്കും. പുരസ്കാരവിതരണം, റൂറൽ ഐ.ടി, ബി.ടി ക്വിസ്, ബയോപോസ്റ്റർ നിർമാണം, സയൻസ് ഗാലറി തുടങ്ങിയവയും വിവിധ ദിവസങ്ങളിലായി നടക്കും. 575 കമ്പനികളും സംരംഭകരും പങ്കെടുക്കുന്നുണ്ട്. ഒമ്പത് ധാരണപത്രങ്ങൾ ഒപ്പുവെക്കും. 20 ഉൽപന്നങ്ങൾ പുറത്തിറക്കുമെന്ന് ഐ.ടി-ബി.ടി മന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.