വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ ഹിജാബ് ധരിച്ചെത്തിയതിന് മുസ്ലിം അധ്യാപികയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. വാരാണസി ലാത്തോയിലെ 'ബുദ്ധ പബ്ലിക് സ്കൂളി'ലാണ് സംഭവം. ജോലിയിൽ പ്രവേശിച്ച ആദ്യദിവസംതന്നെ ഹിജാബ് നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെടുകയും ഇതിന് വിസമ്മതിച്ചതോടെ അധ്യാപികയായ സമ്രീൻ ബാനുവിനെ പുറത്താക്കുകയുമായിരുന്നു.
ഹിജാബ് ധരിച്ച് പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കിയതായി സമ്രീൻ ബാനു ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ വെളിപ്പെടുത്തി. അഭിമുഖ സമയത്തോ മറ്റ് നടപടിക്രമങ്ങൾക്കിടയിലോ ഇത്തരമൊരു നിബന്ധന സ്കൂൾ അധികൃതർ മുന്നോട്ടുവെച്ചിരുന്നില്ല. എന്നാൽ ആദ്യദിവസം സ്കൂളിലെത്തിയപ്പോൾ ഹിജാബ് മാറ്റണമെന്നും അല്ലെങ്കിൽ ജോലിയിൽനിന്ന് വിട്ടുപോകണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു.
മറ്റ് അധ്യാപകർ സിന്ദൂരവും താലിയും ഉൾപ്പെടെയുള്ള തങ്ങളുടെ മതചിഹ്നങ്ങൾ ധരിച്ച് സ്കൂളിലെത്തുന്നുണ്ടെന്നും ഹിജാബിനോട് മാത്രം വിവേചനം കാണിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ (അനുച്ഛേദം 25, 19) ലംഘനമാണെന്നും അധ്യാപിക ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് സ്കൂൾ മാനേജ്‌മെന്റുമായുള്ള തർക്കത്തിന്റെ ദൃശ്യങ്ങളും അവർ പുറത്തുവിട്ടു. "ഇവിടെ നിയമങ്ങൾ നിങ്ങൾക്ക് അനുയോജ്യമല്ലെങ്കിൽ പോകാം" എന്നായിരുന്നു സ്കൂൾ അധികൃതരുടെ നിലപാട്.
താൻ മുസ്ലിം ആയതുകൊണ്ട് മാത്രം പലയിടങ്ങളിലും തൊഴിൽ വിവേചനം നേരിടുന്നുണ്ടെന്ന് ഏപ്രിൽ 22ന് പങ്കുവെച്ച മറ്റൊരു വിഡിയോയിൽ സമ്രീൻ ബാനു വേദനയോടെ പറഞ്ഞിരുന്നു. കുട്ടികളുടെ മനസ്സിൽപോലും മുസ്ലിം അധ്യാപകർക്കെതിരെ വിദ്വേഷം കുത്തിവെക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. ഒരു മുസ്ലിം അധ്യാപിക എന്ന നിലയിൽ തൊഴിൽ മേഖലയിൽ വളരുന്നത് ഇന്നത്തെ കാലത്ത് അങ്ങേയറ്റം പ്രയാസകരമായി മാറിയിരിക്കുകയാണെന്നും സമ്രീൻ ബാനു വിഡിയോയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.