ലഖ്നോ: ഉത്തർപ്രദേശിൽ 69,000 സ്കൂൾ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതി ആരോപണം ഉയർന്ന സംഭവത്തിൽ പത്തുപേർ അറസ്റ്റിൽ. ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയവരെയാണ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് 22 ലക്ഷം രൂപയും രണ്ടു ആഡംബര കാറുകളും പിടിച്ചെടുത്തു. ജില്ല പഞ്ചായത്ത് മുൻ അംഗമായ കെ.എൽ. പട്ടേൽ ആണ് പ്രധാനപ്രതിയെന്നാണ് സംശയിക്കുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വന്തമായുള്ള ആളാണ് പട്ടേൽ. നിയമനം അലഹബാദ് ഹൈകോടതിയിലെ ലഖ്നോ ബെഞ്ച് സ്റ്റേ ചെയ്ത് ആഴ്ചക്കു ശേഷമാണ് അറസ്റ്റ്.
കേസിൽ പ്രാഥമിക അന്വേഷണത്തിനിടെ പത്തുപേരെ അറസ്റ്റു ചെയ്തെന്നും തട്ടിപ്പ് ആസൂത്രണം ചെയ്തവരെ പിടികൂടുമെന്നും പ്രയാഗ് രാജ് എസ്.പി സത്യാർഥ അനിരുദ്ധ് പങ്കജ് പറഞ്ഞു. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മൂന്നു പേരും അറസ്റ്റിലായി. ഇവരിൽ പലർക്കും പ്രാഥമിക പൊതുവിജ്ഞാനംപോലും ഇല്ല.
150 മാർക്കിെൻറ പരീക്ഷയിൽ 140നുമേൽ മാർക്ക് നേടിയവരാണ് ഇവർ. 2019 ജനുവരിയിൽ നടന്ന പരീക്ഷയുടെ ഫലം േമയ് 12നാണ് പ്രഖ്യാപിച്ചത്. കുടുംബത്തിലെ രണ്ടിലേറെ പേർക്ക് നിയമനം, പത്താംക്ലാസും പ്ലസ് ടുവും നാലഞ്ചുവട്ടം എഴുതി പാസായവർ റാങ്ക് ലിസ്റ്റിൽ, ബിരുദം പൂർത്തിയാക്കാൻ ഏഴുവർഷമെടുത്തയാൾക്ക് നൂറിനുള്ളിൽ റാങ്ക് തുടങ്ങിയ അസ്വാഭാവികതകൾ ശ്രദ്ധയിൽപെട്ടതോടെയാണ് പ്രതിഷേധം ശക്തമായതും അന്വേഷണ നിർദേശം വരുന്നതും. നേരത്തെ ഈ നിയമനങ്ങളെ അപലപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു.
വ്യാജരേഖ ചമച്ച് നിയമനം: അധ്യാപകരിൽനിന്ന് 1.37 കോടി ഈടാക്കാൻ നടപടി
ലഖ്നോ: വ്യാജരേഖ ചമച്ച് ഉദ്യോഗത്തിൽ കയറിപ്പറ്റിയ ആറ് അധ്യാപകരിൽനിന്ന് 1.37 കോടി രൂപ തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി. ഉത്തർപ്രദേശിലെ പ്രാഥമിക വിദ്യാഭ്യാസ വകുപ്പിലാണ് ഇവർ ജോലി ചെയ്തിരുന്നത്.
ശമ്പളവും മറ്റ് അലവൻസുകളുമായി സർക്കാർ നൽകിയ തുകയാണിത്. വ്യാജരേഖ ഉപയോഗിച്ച് ജോലി നേടിയ ആറുപേർക്കെതിരെ നടപടി എടുത്തെന്നും അവരിലൊരാളായ അജിത് ശുക്ലയെ അറസ്റ്റ് ചെയ്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് മേധാവി ഓംകാർ റാണ വെളിപ്പെടുത്തി. മറ്റുള്ളവർ ഒളിവിലാണ്. ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിെൻറ സർട്ടിഫിക്കറ്റിലാണ് ഇവർ കൃത്രിമം കാട്ടിയത്. ജൂൺ 20നകം തുക തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ടുപോകാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.