ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ് മന്ത്രിസഭയിൽ പങ്കാളികളായതിനു പിന്നാലെ സ്റ്റാലിനെ കൈവിട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് (ഐ.യു.എം.എൽ). സംസ്ഥാനത്ത് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സഖ്യത്തിൽ നിന്ന് ശനിയാഴ്ച പിന്മാറുന്നതായി പാർട്ടി പ്രഖ്യാപിച്ചു. ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. തമിഴ്‌നാട്ടിൽ പതിറ്റാണ്ടുകളായി തുടരുന്ന ബന്ധമാണ് പാർട്ടി അവസാനിപ്പിച്ചത്.
ടി.വികെ മന്ത്രിസഭയിൽ അംഗമായിരിക്കുമ്പോൾ സഖ്യത്തിൽ തുടരുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിൻമാറ്റം. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി വിലയിരുത്തിയാണ് തീരുമാനമെന്നാണ് സൂചന. ന്യൂനപക്ഷങ്ങൾക്കിടയിൽ ടി.വി.കെക്ക് സ്വാധീനമുണ്ടെന്ന വിലയിരുത്തലും സഖ്യം വിടാൻ ലീഗിനെ പ്രേരിപ്പിച്ചെന്നാണ് വിവരം.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യത്തിൽ മുസ്‌ലിംലീഗിന് രണ്ട് സീറ്റുകൾ അനുവദിച്ചു. പാർട്ടി പാപനാശം, വാണിയമ്പാടിയിൽ നിന്ന് മത്സരിച്ച് രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. 1962 ലാണ് ലീഗ് ഡി.എം.കെയുമായി സഖ്യം ആരംഭിച്ചത്. എന്നാൽ ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പിൽ ഡി.എം.കെ കനത്ത പരാജയം ഏറ്റുവാങ്ങുകയും നടൻ വിജയിയുടെ ടി.വി.കെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് തമിഴകത്തെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിയത്. അഞ്ച് സീറ്റ് ലഭിച്ച കോൺഗ്രസ് ഫലപ്രഖ്യാപനം കഴിഞ്ഞ ഉടൻ വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും സ്റ്റാലിനൊപ്പം ഉറച്ചു നിൽക്കുമെന്ന നിലപാടായിരുന്നു ലീഗ് സ്വീകരിച്ചത്. പിന്നീട് സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വം ഒഴിവാക്കുന്നതിന് സ്റ്റാലിന്റെ ആശീർവാദത്തോടു കൂടിയാണ് സർക്കാർ രൂപീകരണത്തിന് വിജയിയെ പിന്തുണക്കാൻ ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നത്. ശേഷം വിജയ് മന്ത്രിസഭയിൽ അംഗമാവാൻ ലീഗ് തീരുമാനിച്ചതോടെയാണ് സഖ്യത്തിൽ വിള്ളലുണ്ടായത്. ലീഗിന്റെ പാപനാശം എം.എൽ.എ എ.എം ഷാജഹാൻ നിലവിൽ ന്യൂനപക്ഷ ക്ഷേമ മന്ത്രിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.