ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയിൽ വലയുന്ന സാധാരണക്കാരായ യാത്രക്കാർക്ക് ആശ്വാസമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ 'ഉഡാൻ യാത്രി കഫേ'. മിതമായ നിരക്കിൽ ലഘുഭക്ഷണം ലഭ്യമാക്കുന്ന ഈ പദ്ധതി രാജ്യത്തെ 24 പ്രധാന വിമാനത്താവളങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഗുണമേന്മയുള്ള ഭക്ഷണപാനീയങ്ങൾ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിലുള്ള വിമാനത്താവളങ്ങളിലടക്കം ഇത്തരം കുറഞ്ഞ നിരക്കുള്ള ഔട്ട്‌ലെറ്റുകൾ പ്രവർത്തനസജ്ജമായിട്ടുണ്ട്.
യാത്രക്കാർക്ക് കേവലം 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് ലഘുഭക്ഷണവും കഫേകളിൽ നിന്ന് ലഭിക്കും. 2024 ഡിസംബർ 19ന് കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രാജ്യത്തെ ആദ്യത്തെ ഉഡാൻ യാത്രി കഫേ ആരംഭിച്ചത്. ഇതിന് പിന്നാലെ ചെന്നൈയിലും കഫേ പ്രവർത്തനം തുടങ്ങിയിരുന്നു. കേരളത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഫെബ്രുവരിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പദ്ധതി ഉദ്ഘാടനം ചെയ്തത്.
കൊൽക്കത്ത, ചെന്നൈ, തിരുവനന്തപുരം എന്നിവയ്ക്ക് പുറമെ ഹൈദരാബാദ്, വിജയവാഡ, ഹൊളോങ്കി (അരുണാചൽ പ്രദേശ്), അഹമ്മദാബാദ്, പൂനെ, സൂറത്ത്, മുംബൈ, ഭുവനേശ്വർ, കോയമ്പത്തൂർ, മംഗളൂരു, രാജ്കോട്ട്, ചണ്ഡീഗഡ്, ജമ്മു, പട്ന, ഇൻഡോർ, അമൃത്സർ, വാരണാസി, ഗ്വാളിയോർ, അഗർത്തല, ജയ്പൂർ, ലഖ്നൗ എന്നീ വിമാനത്താവളങ്ങളിലാണ് നിലവിൽ ഉഡാൻ യാത്രി കഫേകൾ വഴി സേവനം ലഭ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.