ന്യൂഡൽഹി: ജി.എസ്.ടി സ്ലാബ് പരിഷ്‍കരണത്തിൽ പേപ്പർ ലോട്ടറിയുടെ മേലുള്ള നികുതി 28 ശതമാനത്തിൽ നിന്നും 40 ശതമാനമാക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. നികുതി ഉയർത്തുന്നത് പേപ്പർ ലോട്ടറിയുടെ തകർച്ചക്ക് കാരണമാകുമെന്നും ഭിന്നശേഷിക്കാരടക്കം രണ്ടു ലക്ഷത്തോളം വരുന്ന കുടുംബങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്നും ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സി.പി.എം നേതാവ് എം.വി. ജയരാജൻ പറഞ്ഞു.
നികുതി ഉയർത്തിയാൽ ടിക്കറ്റിന് വിലകൂട്ടുകയോ, സമ്മാന തുക കുറക്കുകയോ, വിൽപനക്കാരുടെ കമീഷൻ കുറക്കുകയോ ചെയ്യണം. ഇതിൽ ഏത് ചെയ്താലും അത് ലോട്ടറി വ്യവസായം തകർക്കുമെന്ന് ജയരാജയൻ പറഞ്ഞു. വിഷയം അനുഭാവപൂർവം പരിഗണിക്കാമെന്നും ആവശ്യങ്ങൾ ജി.എസ്.ടി കൗൺസിലിനു മുന്നിൽ അവതരിപ്പിക്കാമെന്നും കേന്ദ്ര ധനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. കേരള ധനമന്ത്രി മറ്റു ധനമന്ത്രിമാരുമായി കൂടിയാലോചിച്ച് വിഷയത്തിൽ ഇടപെടാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പി. സന്തോഷ് കുമാർ എം.പി, വി. ശിവദാസൻ എം.പി, എം.വി. ജയരാജൻ, പി.ആർ. ജയപ്രകാശ്, ടി.ബി. സുബൈർ (സി.ഐ.ടി.യു), ഫിലിപ്പ് ജോസഫ് (ഐ.എൻ.ടി.യു.സി), വി.ബാലൻ (എ.ഐ.ടി.യു.സി), ഡോ. ജെ. ജയകുമാർ (കെ.എൽ.ടി.എ) എന്നിവരാണ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.