സി.യു.ഇ.ടിക്കെതിരെ തമിഴ്‌നാട് പ്രമേയം പാസാക്കി

ചെന്നൈ: കോമൺ യൂനിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി) നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ പാസാക്കി. തിങ്കളാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. 2022-2023 അധ്യയന വർഷം മുതൽ എല്ലാ കേന്ദ്ര സർവകലാശാലകളിലെയും വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം സി.യു.ഇ.ടി വഴി മാത്രമേ നടത്തൂവെന്ന് യുനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷൻ(യു.ജി.സി) പ്രഖ്യാപിച്ചിരുന്നു. ഈ പരീക്ഷയിൽ വിദ്യാർഥികൾ നേടിയ മാർക്കി‍െൻറ മാനദണ്ഡമനുസരിച്ച് സംസ്ഥാന, സ്വകാര്യ, ഡീംഡ് സർവകലാശാലകൾക്ക് പ്രവേശനം നടത്താമെന്നും യു.ജി.സി അറിയിച്ചിരുന്നു.

സംസ്ഥാന സിലബസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇതു ദോഷകരമായാണ് ബാധിക്കുകയെന്ന് സ്റ്റാലിൻ പ്രസ്താവിച്ചു. സംസ്ഥാന സർക്കാറുകളുടെ അവകാശങ്ങൾക്കെതിരാണ് ഇത്തരം പ്രവേശന പരീക്ഷകൾ. വിദ്യാർഥികളുടെ മാനസിക പിരിമുറുക്കം വർധിപ്പിക്കാനും വിദ്യാർഥികളെ കോച്ചിങ് സെന്‍ററുകളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോക്ക് നടത്തി. അതേസമയം, അണ്ണാ ഡി.എം.കെ പ്രമേയത്തെ പിന്തുണച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.