ഡൽഹിയിൽ വിവേകാനന്ദ ഫൗണ്ടഷൻ സംഘടിപ്പിച്ച ചടങ്ങിൽ ആമിർ ഖാൻ മുത്തഖി സംസാരിക്കുന്നു
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന മുതിർന്ന താലിബാൻ നേതാവും അഫ്ഗാൻ വിദേശകാര്യമന്ത്രിയുമായ ആമിർ ഖാൻ മുത്തഖിക്ക് ആർ.എസ്.എസ് പോഷകസംഘടനയുടെ ആസ്ഥാനത്തും ക്ഷണം. വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ (VIF) ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മുത്തഖി പങ്കെടുത്തത്.
ആർ.എസ്.എസ് നേതാവായിരുന്ന ഏക്‌നാഥ് റാനഡെ സ്ഥാപിച്ച വിവേകാനന്ദ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ 2009ൽ സ്ഥാപിതമായതാണ് വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ (VIF). ശനിയാഴ്ച അദ്ദേഹം ഉത്തർപ്രദേശ് സഹാറൻപുരിലെ ദാറുൽ ഉലൂം ദയൂബന്ത് സന്ദർശിച്ചി രുന്നു. ഇതിന് മുന്നോടിയായാണ് വിവേകാനന്ദ ഫൗണ്ടഷനിൽ മുത്തഖിക്ക് സ്വീകരണം ഒരുക്കിയത്.
ഇന്ത്യയുമായി അഫ്ഗാന് ആഴത്തിലുള്ള ബന്ധമാണുള്ളതെന്ന് മുത്തഖി ചടങ്ങിൽ പറഞ്ഞു. വനിതകൾ ഉൾപ്പെടെ തിങ്ങിനിറഞ്ഞ സദസ്സിലായിരുന്നു സ്വീകരണം. “മുത്തഖിയുടെ സംഭാഷണം ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക, ചരിത്ര, സാംസ്കാരിക, നാഗരിക ബന്ധങ്ങളെ അടിവരയിടുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ കാബൂളിവാലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം സദസ്സിന് ഹൃദയസ്പർശിയായി’ -വിവേകാനന്ദ ഫൗണ്ടഷൻ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. മുത്തഖി സംസാരിക്കുന്ന നിരവധി ഫോട്ടോകളും ഫൗണ്ടേഷൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഇന്ത്യയുമായുള്ള നല്ല ബന്ധത്തിന് കാബൂൾ എപ്പോഴും വില കൽപ്പിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ അഫ്ഗാൻ മന്ത്രി, മറ്റ് രാജ്യങ്ങൾക്കെതിരെ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഉറപ്പുനൽകി. അഫ്ഗാനിസ്ഥാനിലെ ഭൂകമ്പ സമയത്ത് മാനുഷിക സഹായം നൽകിയതിന് ഇന്ത്യയോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.