ഉച്ചഭക്ഷണത്തോടൊപ്പം മധുരപലഹാരം; കുട്ടികളെ സ്കൂളിലേക്ക് ആകർഷിച്ച് അമൃത ഭോജനം പദ്ധതി

ഗദഗ് (കർണാടക): സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണത്തോടൊപ്പം മധുരപലഹാരം നൽകുന്ന പദ്ധതി ആകർഷകമാകുന്നു. കർണാടകയിലെ ഗദഗ്, റോൺ താലൂക്കുകളിൽ തുടങ്ങിയ ‘അമൃത ഭോജനം’ അഥവാ ‘മധുര ഭക്ഷണ’ പദ്ധതി കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിക്കുകയാണ്. ഇതോടെ, സ്കൂളുകളിലെ ഹാജർനിലയും വലിയ തോതിൽ വർധിച്ചു.

ആഘോഷങ്ങൾ, സംസ്ഥാന, ദേശീയ പ്രാധാന്യമുള്ള ദിവസങ്ങൾ എന്നിവയോട് അനുബന്ധിച്ചാണ് മധുരപലഹാരങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. ശ്രാവണ മാസത്തിൽ ഗ്രാമീണ മേഖലയിലെ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മധുരപലഹാരങ്ങൾ നൽകാൻ സ്​പോൺസർമാർ മുന്നോട്ടു വന്നതോടെയാണ് ഈ പദ്ധതി ആരംഭിച്ചത്.

പിന്നീട്, സ്കൂൾ ഡെവലപ്‌മെന്റ് ആൻഡ് മോണിറ്ററിങ് കമ്മിറ്റികളും അധ്യാപകരും ചേർന്ന് ഫണ്ട് കണ്ടെത്തുകയും, സ്കൂൾ വികസന ഫണ്ടിന്റെ ഒരു ഭാഗം ഉപയോഗിച്ച് വിദ്യാർഥികൾക്ക് മധുരപലഹാരങ്ങൾ നൽകാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിന് സംസ്ഥാനത്ത് ശ്രാവണ സിരി മധുര ഭോജനം എന്നാണ് വിളിക്കുന്നത്.

ഇപ്പോൾ തങ്ങളുടെ വിദ്യാർഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതിൽ സ്കൂളുകൾ തമ്മിൽ മത്സരമാണെന്നാണ് കർണാടകയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ശ്രാവണ മാസത്തിൽ പല സ്കൂളുകളും ദിവസവും ജിലേബി, ലഡു, മൈസൂർ പാക്ക് തുടങ്ങിയ മധുരപലഹാരങ്ങൾ നൽകുന്നുണ്ട്.

ശ്രാവണ മാസത്തിൽ ക്ഷേത്രങ്ങളിൽ ലഭിക്കുന്ന മധുര ഭക്ഷണം കഴിക്കാനായി നിരവധി വിദ്യാർഥികൾ ക്ലാസ് മുടക്കിയിരുന്നു. ഇത് മനസ്സിലാക്കിയ അധ്യാപകർ, സ്​പോൺസർമാരെ കണ്ടെത്തി ശ്രാവണ മാസത്തിൽ സ്കൂളിൽ വെച്ചുതന്നെ ഉച്ചഭക്ഷണത്തോടൊപ്പം മധുരപലഹാരങ്ങൾ നൽകാൻ തീരുമാനിക്കുകയായിരുന്നു.

ഇതോടെ വിദ്യാർഥികൾ സ്കൂളിൽ മുടങ്ങാതെ വരാൻ തുടങ്ങി. മറ്റു സ്കൂളുകളും പദ്ധതി അനുകരിക്കുന്നതിനായി ‘അമൃത ഭോജന’ത്തിന്റെ ഫോട്ടോയും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.