ന്യൂഡൽഹി: കോവിഡ് കെടുതിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും നാളുകളിൽ മോദിസർക്കാർ കണ്ണടച്ചു നിൽക്കുന്ന വിഷയങ്ങൾ ഉയർത്തിക്കാട്ടി ആർ.എസ്.എസ് നിയന്ത്രിക്കുന്ന സ്വദേശി ജാഗരൺ മഞ്ച്.
തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ വിഹിതം നീക്കിവെച്ച്, ദുർബല വിഭാഗങ്ങൾക്ക് സൗജന്യ ധാന്യത്തിനുപുറമെ ധനസഹായവും നൽകണമെന്ന് സംഘടനയുെട ദേശീയ കൗൺസിൽ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. ലോക്ഡൗൺ മൂലം പ്രശ്നത്തിലായ വിവിധ മേഖലകൾക്ക് ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണം. പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായ കോവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകണം.ചികിത്സ ചെലവ് കൂടിയതും തൊഴിലവസരം കുറയുന്നതും പാവപ്പെട്ട കുടുംബങ്ങളെ പ്രശ്നത്തിലാക്കിയിരിക്കുകയാണ്.
അതുകൊണ്ട്, സാമ്പത്തിക സഹായം കൂടിയേ തീരൂ. തൊഴിൽ കൂടുതലായി നൽകുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകണം. കഴിഞ്ഞ മാസം 15 കോടിയിൽപരമാണ് തൊഴിൽ നഷ്ടം. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ മൂലം 10 കോടി തൊഴിൽ നഷ്ടമായി. കോവിഡ് ദുരിതാശ്വാസത്തിന് കോർപറേറ്റ് സ്ഥാപനങ്ങൾ ഉദാരസഹായം നൽകണമെന്നും സ്വകാര്യ ആശുപത്രികൾ കച്ചവട കണ്ണോടെ ഈ ഘട്ടത്തിൽ പ്രവർത്തിക്കരുതെന്നും ജാഗരൺ മഞ്ച് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.