ക്ഷേത്രത്തിൽ വെച്ച് മത്സ്യം കഴിച്ച് സുവേന്ദു അധികാരി; ഇത് നോൺ വെജ് വിവാദത്തിന് വിരാമമിടണമെന്ന് ബി.ജെ.പി

കൊൽക്കത്ത: ബംഗാളി ഹിന്ദുക്കൾ ദുർഗ്ഗാ പൂജാവേളയിൽ നോൺ-വെജ് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൊൽക്കത്തയിലെ കാളികാട്ട് ക്ഷേത്രത്തിൽ വെച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി മീൻ കറി കഴിച്ചു.  കൗശിക അമാവാസിയോടനുബന്ധിച്ചാണ് സുവേന്ദു അധികാരി കാളികാട്ട് ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിൽ വെച്ച് നിലത്തിരുന്ന് സുവേന്ദു പ്രസാദം കഴിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

കാളികാട്ട് ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ വലിയ മീൻ തല, വറുത്ത മീൻ, ബസന്തി പുലാവ് എന്നിവ അടങ്ങിയ പ്രത്യേക ഭക്ഷണമാണ് മുഖ്യമന്ത്രി കഴിച്ചത്. കാളിദേവിക്ക് മീനും ബലിയർപ്പിച്ച ആട്ടിറച്ചിയും നിവേദ്യമായി നൽകുന്നതും, തുടർന്ന് അത് ഭക്തർ പ്രസാദമായി സ്വീകരിക്കുന്നതും ഇവിടുത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണ്. ഉത്തരേന്ത്യൻ രീതിയിലുള്ള സസ്യാഹാര ശീലങ്ങൾ ബംഗാളിലേക്ക് അടിച്ചേൽപ്പിക്കുന്നുവെന്ന വിമർശനങ്ങൾക്കിടയിലാണ് സുവേന്ദു അധികാരിയുടെ ഈ നടപടി.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വെജ് - നോൺ-വെജ് വിവാദങ്ങൾക്ക് ഇനി വിരാമമിടണമെന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. ബംഗാളിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പൂർണമായി മാനിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി മാതാ കാളിയുടെ പരമ്പരാഗത മീൻ പ്രസാദം കഴിച്ചതെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി വ്യക്തമാക്കി. ബംഗാളിന്റെ താൽപ്പര്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും ഒപ്പം പാർട്ടി എന്നും നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ബംഗാളി ഹിന്ദുക്കൾ ദുർഗ്ഗാ പൂജാവേളയിൽ നോൺ-വെജ് ഭക്ഷണം കഴിക്കുന്നത് കാപട്യം ആണെന്നും, പൂജാസമയത്ത് മാംസ-മദ്യ വിൽപന ശാലകൾ അടച്ചിടണമെന്നും ബാഗേശ്വർ ധാം മേധാവി ധീരേന്ദ്ര ശാസ്ത്രി ആവശ്യപ്പെട്ടതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. ഇത് ബംഗാളിലെ ജനങ്ങൾക്കിടയിൽ വലിയ അമർഷത്തിന് ഇടയാക്കിയിരുന്നു. ബംഗാളി ജനതയുടെ ഭക്ഷണശീലങ്ങളെ ചോദ്യം ചെയ്യാൻ യാതൊരു ആത്മീയ ഗുരുവിനും അവകാശമില്ലെന്നും, ബംഗാളികൾ മീനും മാംസവും കഴിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സമിക ഭട്ടാചാര്യ വ്യക്തമാക്കി. സ്വാമി വിവേകാനന്ദൻ പോലും ബംഗാളികളുടെ മാംസാഹാര ശീലങ്ങളെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവാദങ്ങളോട് പ്രതികരിച്ച സുവേന്ദു അധികാരി, താനൊരു സനാതനി ഹിന്ദുവാണെന്നും എന്നാൽ അഷ്ടമി ദിവസങ്ങളിലും കാർത്തിക മാസത്തിലും താൻ സസ്യാഹാരം മാത്രമാണ് കഴിക്കാറുള്ളതെന്നും വ്യക്തമാക്കി. അതേസമയം, മാതാ കാളിക്ക് സമർപ്പിക്കുന്ന ബലിയാടുകളുടെ മാംസവും, ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന മീനും താൻ കഴിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധീരേന്ദ്ര ശാസ്ത്രിക്ക് അദ്ദേഹത്തിന്റെതായ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, ജനങ്ങൾക്ക് അത് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാമെന്നും സുവേന്ദു അധികാരി പ്രതികരിച്ചു. 

Tags:    
News Summary - Suvendu Adhikari Eats Fish In Temple. BJP Says This Must End Non-Veg Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.